video
play-sharp-fill

വിരാട് കോഹ്‌ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും കിടിലന്‍ അര്‍ധ സെഞ്ച്വറി ; പഞ്ചാബ് കിങ്‌സിനെ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ; ആര്‍സിബിക്ക് 7 വിക്കറ്റ് ജയം

വിരാട് കോഹ്‌ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും കിടിലന്‍ അര്‍ധ സെഞ്ച്വറി ; പഞ്ചാബ് കിങ്‌സിനെ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ; ആര്‍സിബിക്ക് 7 വിക്കറ്റ് ജയം

Spread the love

മുല്ലന്‍പുര്‍: പഞ്ചാബ് കിങ്‌സിനെ അനായസം വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു വിജയ വഴിയില്‍. പഞ്ചാബ് ഉയര്‍ത്തിയ 158 റണ്‍സ് വിജയ ലക്ഷ്യം ആര്‍സിബി 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 159 റണ്‍സെടുത്തു മറികടന്നു. ആര്‍സിബിക്ക് 7 വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തു.

ഓപ്പണര്‍ വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ കിടിലന്‍ അര്‍ധ സെഞ്ച്വറികളാണ് ബംഗളൂരു ജയം അനായാസമാക്കിയത്. ഫില്‍ സാള്‍ട്ട്, ദേവ്ദത്ത് പടിക്കല്‍, ക്യാപ്റ്റന്‍ രജത് പടിദാര്‍ എന്നിവരുടെ വിക്കറ്റുകളാണ് ആര്‍സിബിക്ക് നഷ്ടമായത്.

158 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആര്‍സിബിക്ക് തുടക്കത്തില്‍ തന്നെ സാള്‍ട്ടിനെ നഷ്ടമായി. താരം 1 റണ്‍സുമായി പുറത്തായി. എന്നാല്‍ പിന്നീട് രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ദേവ്ദത്ത്- കോഹ്‌ലി സഖ്യം 103 റണ്‍സ് ചേര്‍ത്ത് ശക്തമായ അടിത്തറയിട്ടു. ദേവ്ദത്ത് മടങ്ങിയെങ്കിലും കോഹ്‌ലി ഒരു ഭാഗത്ത് വിക്കറ്റ് കാത്തു. കോഹ്‌ലിക്കൊപ്പം ജയം കുറിച്ച് ജിതേഷ് ശര്‍മയും ഒപ്പം നിന്നു. താരം പുറത്താകാതെ 8 പന്തില്‍ 11 റണ്‍സെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

54 പന്തില്‍ 7 ഫോറും ഒരു സിക്‌സും സഹിതം 73 റണ്‍സാണ് കോഹ്‌ലി കണ്ടെത്തിയത്. ദേവ്ദത്ത് 35 പന്തില്‍ 5 ഫോറും 4 സിക്‌സും സഹിതം 61 റണ്‍സ് അടിച്ചു. രജത് പടിദാര്‍ 12 റണ്‍സില്‍ മടങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ബംഗളൂരു ഒരുക്കിയ സ്പിന്‍ കെണിയില്‍ റണ്‍സ് കണ്ടത്താനാകാതെ കുഴങ്ങി. ടോസ് നേടി ആര്‍സിബി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ പിന്നീടെത്തിയവര്‍ കാര്യമായി പൊരുതിയില്ല. 17 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 33 റണ്‍സെടുത്ത പ്രഭ്‌സിമ്രാന്‍ സിങാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

സഹ ഓപ്പണര്‍ പ്രിയാംശ് ആര്യ 15 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 22 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 6 റണ്‍സുമായി പുറത്തായി.

ജോഷ് ഇംഗ്ലിസാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റൊരാള്‍. താരം 17 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 29 റണ്‍സെടുത്തു. 33 പന്തില്‍ 31 റണ്‍സെടുത്ത ശശാങ്ക് സിങ്, 2 സിക്‌സുകള്‍ സഹിതം 20 പന്തില്‍ 25 റണ്‍സുമായി മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ പുറത്താകാതെ നിന്നു.

4 ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത ക്രുണാല്‍ പാണ്ഡ്യ, 4 ഓവറില്‍ 26 റണ്‍സ് വഴങ്ങി 2 വിക്കറ്റെടുത്ത സുയഷ് ശര്‍മ എന്നിവര്‍ സ്പിന്നാണ് പഞ്ചാബിനെ ബുദ്ധിമുട്ടിച്ചത്. വിക്കറ്റെടുത്തില്ലെങ്കിലും 4 ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങി പേസര്‍ ഭുവനേശ്വറിന്റെ ഓവറുകളും പഞ്ചാബിനെ പിടിച്ചു നിര്‍ത്തി.