ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്താൻ ഒളിക്യാമറകൾ സ്ഥാപിച്ചു; സ്ത്രീധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി; സര്‍ക്കാരുദ്യോഗസ്ഥനെതിരെ കേസ്

Spread the love

പുനെ: ഒളിക്ക്യാമറ വെച്ച് വകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭര്‍ത്താവിന്‍റെ ഭീഷണി. പൊലീസില്‍ പരാതി നല്‍കി യുവതി. മഹാരാഷ്ട്രയിലാണ് സംഭവം. സർക്കാർ ഉദ്യോഗസ്ഥയായ 31 കാരിയാണ് തന്റെ ഭർത്താവിനെതിരെ പരാതി നല്‍കിയത്. കിടപ്പുമുറിയിലും ബാത്ത്റൂമിലും ഒളിക്യാമറകൾ സ്ഥാപിച്ചെന്നും ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 1.5 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ട് പീഡിപ്പിക്കുന്നു എന്നുമാണ് യുവതിയുടെ പരാതി.

പരാതിക്കാരിയായ യുവതിയുടെ ഭര്‍ത്താവും സര്‍ക്കാര്‍ ജീവനക്കാരനാണ്. മാനസികവും ശാരീരികവുമായി ഉപദ്രവിച്ചെന്ന് ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ ഭര്‍ത്താവ്, ഭര്‍ത്താവിന്‍റെ അമ്മ, മൂന്ന് സഹോദരിമാര്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാര്‍ ലോണ്‍ അടയ്ക്കുന്നതിന് വേണ്ടിയാണ് 1.5 ലക്ഷം രൂപ ഇയാൾ ഭാര്യയില്‍ നിന്ന് ആവശ്യപ്പെട്ടത്. യുവതി ഇത് നിരസിച്ചതോടെയാണ് ശാരീരികമായി ഉപദ്രവിക്കുകയും ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. 2020 ലാണ് ഇരുവരും വിവാഹിതരായത്. ഭാര്യയെ ഭര്‍ത്താവിന് സംശയമായിരുന്നെന്നും ഇത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയെന്നും പൊലീസ് പറഞ്ഞു.