
കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തു കാലാവധി നീട്ടി നല്‍കില്ലെങ്കിലും പി.എസ് പ്രശാന്തിനെ സി.പി.എം കൈവിടില്ല.
പകരം നിമസഭയിലേക്ക് ഉള്‍പ്പടെ സീറ്റ് നല്കി സംരക്ഷിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്.
പ്രശാന്തിന്റെ പ്രവര്‍ത്തനങ്ങളോട് മുഖ്യമന്ത്രിക്ക് അതൃപ്തിയില്ല. ദേവസ്വം മന്ത്രി വി.എന്‍. വാസവനുമായി പ്രശാന്തിനു മികച്ച ബന്ധമാണുള്ളത്.
തീര്‍ഥാടന കാലത്തു മികച്ച ഏകേപനം നടത്തി സര്‍ക്കാരിന്റെ മുഖം രക്ഷിച്ചു, അയ്യപ്പ സംഗത്തില്‍ എന്‍.എസ്.എസിനെ അനുനയിപ്പിക്കുന്നതിലടക്കം പ്രശാന്ത് നിര്‍ണായക പങ്കു വഹിച്ചിരുന്നു.
ഈ സഹാചര്യത്തില്‍ പ്രശാന്തിനു നിയമസഭയിലേക്കു സി.പി.എം എത്തിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. ഇതോടൊപ്പം പ്രശാന്തിനെതിരായ ആരോപണങ്ങള്‍ പാര്‍ട്ടി പ്രതിരോധിക്കും.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടു പുറത്തു വരുന്ന വിവരങ്ങളും ഹൈക്കോടതിയുടെ നിരീക്ഷണങ്ങളുമൊക്കെയാണു പിഎസ് പ്രശാന്തിനും എ. അജികുമാറിനും കാലാവധി നീട്ടി നല്‍കേണ്ട എന്ന ധാരണയിലേക്ക് എത്തിച്ചത് എന്നാണു വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ഡലകാലം ആരംഭിക്കുന്ന സാഹചര്യത്തില്‍ പുതിയ ഭരണസമിതി വന്നാല്‍ ഏകോപന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് പിഎസ് പ്രശാന്തിനും അജികുമാറിനും കാലാവധി നീട്ടി നല്‍കാനുള്ള നീക്കം നടന്നിരുന്നു.
മുഖ്യമന്ത്രിക്കും ഇതില്‍ അതൃപ്തിയുണ്ടായിരുന്നില്ല. ഓര്‍ഡിനന്‍സ് ഇറക്കിക്കൊണ്ട് കാലാവധി നീട്ടി നല്‍കാനുള്ള നീക്കം നടക്കുന്നതിനിടെയാണു സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങള്‍ പുറത്തു വരുന്നത്.
നിലവിലുള്ള ദേവസ്വം ബോര്‍ഡിനെയും കുറ്റക്കാരാക്കിക്കൊണ്ട് ഒന്നാം ഇടക്കാല റിപ്പോര്‍ട്ടില്‍ ചില നിരീക്ഷണങ്ങള്‍ ഹൈക്കോടതി നടത്തിയിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ 2025 ജൂലൈ 28 വരെയുള്ള മിനിട്സ് ക്രമരഹിതമാണെന്നും കൊടുത്തുവിട്ട സ്വര്‍ണപ്പാളികള്‍, ചെമ്പപാളികളാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയതു ബോധപൂര്വമാകാമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ഇതോടെയാണു കാലാവധി നീട്ടി നല്കിയാല് മറ്റു രാഷ്ട്രീയ ഭവിഷ്യത്തുകള്‍ ഉണ്ടാക്കുമെന്നു നേതാക്കള്‍ വിലയിരുത്തിയത്. അന്വേഷണ പുരോഗതി നിരീക്ഷിച്ച ശേഷമാകും പ്രശാന്തിന്റെ ഭാവിയടക്കമുള്ള തുടര്‍ നടപടികള്‍ സി.പി.എം. തീരുമാനിക്കുക



