ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസിൽ സിനിമക്കഥയും പാട്ടും: ഇവനൊക്കെ എങ്ങിനെ പി.എസ്.സി പരീക്ഷയിൽ റാങ്ക് കിട്ടിയെന്ന് പൊതുജനം; പി.എസ്.സിയെ പൊട്ടൻകളിപ്പിച്ച ശിവരഞ്ജിത്തിനെ പുറത്താക്കിയെന്ന് ഗവർണറോട് ചെയർമാൻ

ശിവരഞ്ജിത്തിന്റെ ഉത്തരക്കടലാസിൽ സിനിമക്കഥയും പാട്ടും: ഇവനൊക്കെ എങ്ങിനെ പി.എസ്.സി പരീക്ഷയിൽ റാങ്ക് കിട്ടിയെന്ന് പൊതുജനം; പി.എസ്.സിയെ പൊട്ടൻകളിപ്പിച്ച ശിവരഞ്ജിത്തിനെ പുറത്താക്കിയെന്ന് ഗവർണറോട് ചെയർമാൻ

സ്വന്തം ലേഖകൻ
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയിൽ മികച്ച റാങ്ക് നേടി പൊലീസ് കോൺസ്റ്റബിളാകാൻ തയ്യാറെടുത്തിരുന്ന ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും കണ്ടെത്തിയ യൂണിവേഴ്‌സിറ്റി പരീക്ഷയുടെ ഉത്തരക്കടലാസിൽ കണ്ടത് സിനിമക്കഥയും, പാട്ടും കഥകളും. ഡിഗ്രി പരീക്ഷക്കടലാസിൽ പോലും കൃത്യമായി ഉത്തരം എഴുതാൻ അറിയാത്ത ശിവരഞ്ജിത്തിന് എങ്ങിനെ പി.എസ്.സി പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ചു എന്നകാര്യത്തിന് പക്ഷേ കൃത്യമായി ഉത്തരമില്ല. ഇതിനിടെ യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസിലെ പ്രതിയായ ശിവരഞ്ജിത്ത് അടക്കമുള്ള പ്രതികളുടെ നിയമന ശുപാർശ മരവിപ്പിച്ചതായി പിഎസ് സി ചെയർമാൻ എം. കെ സക്കീർ. ഗവർണർ പി. സദാശിവത്തിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
ശിവരഞ്ജിത്തിൻറെ വീട്ടിൽ നിന്നും കിട്ടിയ ഉത്തരകടലാസിൽ പ്രണയ ലേഖനവും സിനിമ പാട്ടും കണ്ടെത്തി.
പരീക്ഷാ ചുമതലയുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ഹാളിൽ വച്ച് ഉത്തരക്കടലാസിൽ എന്തെങ്കിലും എഴുതി പിന്നീട് വീട്ടിലെത്തി ശരി ഉത്തരം എഴുതിയ പേപ്പർ വച്ച് മാർക്ക് വാങ്ങുന്നതാണ് ലക്ഷ്യമെന്നാണ് പൊലീസ് കരുതുന്നത്. പരീക്ഷാഹാളിൽ ഇൻവിജിലേറ്റർ വരുമ്പോൾ ഉത്തരക്കടലാസിൽ എഴുതുന്നുണ്ടെന്ന് തോന്നിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പൊലീസ് നിഗമനം. ഉത്തരക്കടലാസിൽ ഒരു കെട്ട് മറ്റൊരു എസ്എഫ്ഐ നേതാവ് പ്രണവിന് പരീക്ഷ എഴുതാൻ നൽകിയതാണെന്ന് കോളേജ് അധികൃതർ വ്യക്തമാക്കി.
പോലീസ് നടത്തിയ പരിശോധനയിൽ ശിവരഞ്ജിത്തിൻറെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 16 കെട്ട് ഉത്തരക്കടലാസുകളായിരുന്നു. ഇത് സർവ്വകലാശാല യൂണിവേഴ്‌സിറ്റി കോളേജിന് നൽകിയതാണെന്ന് നേരത്തെ പരീക്ഷാ കൺട്രോളർ വ്യക്തമാക്കിയിരുന്നു. ഈ കെട്ടുകളിൽ ഒന്നാണ് എസ്എഫ്ഐ നേതാവായിരുന്ന പ്രണവിന് നൽകിയതെന്നാണ് കോളേജ് അധികൃതർ പൊലീസിനോടു പറഞ്ഞു.
ഇതിനിടെ പിഎസ്സി പ്രസിദ്ധീകരിച്ച സിവിൽ പൊലീസ് ഓഫിസർ റാങ്ക് പട്ടികയ്‌ക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഇതുവരെ സ്വീകരിച്ച നടപടികൾ പിഎസ്സി ചെയർമാൻ ഗവർണറെ കണ്ടു വിശദീകരിച്ചു. യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസ് പ്രതികൾ ഉയർന്ന റാങ്ക് നേടിയതാണു വിവാദത്തിനിടയാക്കിയത്. ഇതു സംബന്ധിച്ച വിശദ റിപ്പോർട്ടും ഗവർണർക്ക് കൈമാറി.
പ്രതിയായ ശിവരഞ്ജിത്തിന് സിവിൽ പൊലീസ് ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്കാണ്. സിവിൽ പൊലീസ് ഓഫീസർ കെഎപി നാലാം ബറ്റാലിയൻ (കാസർഗോഡ്) റാങ്ക് ലിസ്റ്റിലാണ് കോളേജ് യൂണിയൻ എസ്എഫ്ഐ യൂണിറ്റ് പ്രസിഡൻറ് ശിവരഞ്ജിത്തിന് ഒന്നാം റാങ്കുള്ളത്. 78.33 മാർക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. സ്‌പോർട്‌സ് ക്വോട്ടയിലെ മാർക്ക് കൂടി കണക്കിലെടുത്തപ്പോൾ മാർക്ക് തൊണ്ണൂറിന് മുകളിലായി. ഒന്നാം റാങ്കും കിട്ടി. സ്‌പോർട്‌സ് വെയിറ്റേജായി 13.58 മാർക്കാണ് കിട്ടിയത്. ഇത് കൂടി ചേർത്തപ്പോൾ 91.9 മാർക്ക് ലഭിച്ചു.
രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റിൽ 28-ാം റാങ്കുകാരനാണ്. 65.33 മാർക്കാണ് നസീമിന് ലഭിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്. ലിസ്റ്റിൽ പേരുൾപ്പെട്ടവരുടെ നിയമന ശുപാർശ ഒരു മാസത്തിനകം അയയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുവേയാണ് സംഘർഷവും വിവാദവും ആളിക്കത്തിയത്