സി.പി.ഒ റാങ്ക് ലിസ്റ്റില്‍ ഗുരുതരവീഴ്ച; റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് ശാരീരിക പരിശോധനയില്‍ പരാജയപ്പെട്ട 12 ഉദ്യോഗാർഥികളെ; ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങി പി എസ് സി

Spread the love

തിരുവനന്തപുരം: സി.പി.ഒ റാങ്ക് ലിസ്റ്റ് തയാറാക്കിയതില്‍ പി.എസ്‌.സിക്ക് ഗുരുതരവീഴ്ച്ച.

ശാരീരിക പരിശോധനയില്‍ പരാജയപ്പെട്ട 12 ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.
തെറ്റ് കണ്ടെത്തിയതോടെ 12 പേരെയും മൂന്ന് മാസത്തിന് ശേഷം പുറത്താക്കി പി.എസ്.സി വിജ്ഞാപനമിറക്കി.

സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കൊരുങ്ങുകയാണ് കേരള പബ്ലിക് സർവിസ് കമീഷൻ.
കായികക്ഷമത പരീക്ഷയില്‍ ആദ്യം ഉദ്യോഗാർഥിയുടെ ശാരീരിക അളവെടുപ്പും പിന്നീട് കായികക്ഷമത പരീക്ഷയുമാണ് നടത്തുന്നത്. ശാരീരിക അളവെടുപ്പില്‍ ചെറിയ കുറവുകള്‍ മാത്രമാണെങ്കില്‍ അത്തരം ഉദ്യോഗാർഥിയെ കായികക്ഷമത പരീക്ഷയില്‍ പങ്കെടുക്കാൻ അനുവദിക്കാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായികക്ഷമത പരീക്ഷയിലെ കായിക ഇനങ്ങള്‍ ഇവർ വിജയിക്കുകയാണെങ്കില്‍ മാത്രം ശാരീരിക അളവെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികള്‍ക്ക് പി.എസ്.സിക്ക് അപ്പീല്‍ നല്‍കാം. അപ്പീലിന്‍റെ അടിസ്ഥാനത്തില്‍ കായികക്ഷമത പരീക്ഷ പാസായവർക്ക് മാത്രമായി പി.എസ്.സി പുനരളവെടുപ്പ് നടത്തും.

ഇത്തരത്തില്‍ ആദ്യഘട്ടത്തില്‍ ശാരീരിക അളവെടുപ്പില്‍ പരാജയപ്പെടുകയും എന്നാല്‍ കായികപരീക്ഷകളില്‍ വിജയിക്കുകയും ചെയ്ത 72 ഉദ്യോഗാർഥികളാണ് പി.എസ്.സിക്ക് അപ്പീല്‍ നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പി.എസ്.സി അംഗത്തിന്‍റെ മേല്‍നോട്ടത്തില്‍ പി.എസ്.സി ആസ്ഥാനത്ത് ഫിസിക്കല്‍ എജുക്കേഷൻ അധ്യാപകന്‍റെ നേതൃത്വത്തിലാണ് പുനരളവെടുപ്പ് നടന്നത്.

അളവെടുപ്പില്‍ 37 പേർ വിജയിക്കുകയും 35 പേർ പരാജയപ്പെടുകയും ചെയ്തു. മെഷർമെന്‍റ് ഷീറ്റിലടക്കം ഈ വിവരങ്ങള്‍ രേഖപ്പെടുത്തി റാങ്ക് ലിസ്റ്റ് തയാറാക്കുന്ന സെക്ഷനിലേക്ക് വിവരങ്ങള്‍ കൈമാറിയെങ്കിലും പരാജയപ്പെട്ട 35 പേരില്‍ 12 പേർ അന്തിമ റാങ്ക് ലിസ്റ്റില്‍ കയറിക്കൂടുകയായിരുന്നു.

ഗുരുതര പിശക് പി.എസ്.സിയുടെ തന്നെ റാങ്ക് ലിസ്റ്റ് പരിശോധനസംഘം കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് റാങ്ക് ലിസ്റ്റില്‍നിന്ന് 12 പേരെയും ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ഉദ്യോഗാർഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുക‍യും ഉദ്യോഗാർഥികളുടെ മറുപടിക്കനുസൃതമായി ജൂലൈ രണ്ടിന് തിരുത്തല്‍ വിജ്ഞാപനം പുറത്തിറക്കി കഴിഞ്ഞ ദിവസം 12 പേരെയും ഒഴിവാക്കുകയായിരുന്നു. സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിശദീകരണം തേടിയുണ്ടെന്നും ഇവർക്കെതിരെ കടുത്ത അച്ചടക്കനടപടി സ്വീകരിക്കുമെന്നും പി.എസ്.സി അധികൃതർ അറിയിച്ചു.