പി എസ് സി ചെയര്‍മാന്‍റെയും അം​ഗങ്ങളുടെയും ശമ്പളം കുത്തനെ വർധിപ്പിച്ച് സർക്കാർ; പുതിയ ശുപാര്‍ശ പ്രകാരം ചെയർമാന് നാലുലക്ഷവും അംഗങ്ങള്‍ക്ക് 3.75 ലക്ഷവും ശമ്പളം; വിരമിച്ചാൽ പെൻഷൻ വകയിൽ കിട്ടുക 2.5 ലക്ഷം; മെമ്പര്‍മാര്‍ക്ക് 2.25 ലക്ഷം; സംസ്ഥാന സർക്കാരിന്റെ നടപടി ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ലക്ഷകണക്കിന് യുവതീ-യുവാക്കൾ തൊഴിലില്ലാതെ അലയുന്ന സാഹചര്യത്തിൽ

Spread the love

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍, അംഗങ്ങള്‍ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കാൻ മന്ത്രിസ‌ഭ തരുമാനിച്ചു.ഇതുസംബന്ധിച്ച് ശുപാർഷ മന്ത്രിസഭ അം​ഗീകരിച്ചു. ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം.

മറ്റ് സംസ്ഥാനങ്ങളിലെ പിഎസ് സി ചെയര്‍മാന്റെയും അംഗങ്ങളുടെയും നിലവിലുള്ള സേവനവേതന വ്യവസ്ഥ ഉള്‍പ്പെടെ പരിഗണിച്ച ശേഷമാണ് തീരുമാനം. വ്യാവസിക ട്രിബ്യൂണലുകളില്‍ പ്രിസൈഡിങ്ങ് ഓഫീസര്‍മാരുടെ ശമ്പളവും അലവന്‍സുകളും സബോര്‍ഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാരുടേതിന് സമാനമായി പരിഷ്‌ക്കരിക്കും. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ ഈ ശുപാര്‍ശ പലതവണ പരിഗണിക്കാതെ മാറ്റി വച്ചതാണ്.

നിലവില്‍ അടിസ്ഥാനശമ്പളത്തോടൊപ്പം ആനുകൂല്യങ്ങള്‍കൂടി ചേര്‍ത്താല്‍ ചെയര്‍മാന് 2.24 ലക്ഷവും അംഗങ്ങള്‍ക്ക് 2.19 ലക്ഷവുമാണ് പ്രതിമാസശമ്പളം. പുതിയ ശുപാര്‍ശയില്‍ ചെയര്‍മാന്‍ ആനുകൂല്യങ്ങളടക്കം നാലുലക്ഷവും അംഗങ്ങള്‍ക്ക് 3.75 ലക്ഷവും ശമ്പളമായി ലഭിക്കും. സമാനമായി പെന്‍ഷനിലും വര്‍ധനയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ ചെയര്‍മാന് ലഭിക്കുന്ന പെന്‍ഷനായ 1.25 ലക്ഷം രൂപ 2.5 ലക്ഷവും അംഗങ്ങള്‍ക്കുള്ള 1.20 ലക്ഷം 2.25 ലക്ഷവും ആക്കണമെന്നായിരുന്നു ശുപാര്‍ശ. ഇതും അതുപോലെ മന്ത്രിസഭ അംഗീകരിച്ചോ എന്ന് വ്യക്തമല്ല. ഉത്തരവ് വന്നാലെ വ്യക്തമാകൂ. പരിഷ്‌കരിക്കുന്ന ശമ്പളത്തിന് 2016 മുതല്‍ പ്രാബല്യം നല്‍കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. പി.എസ്.സി. ചെയര്‍മാനും അംഗങ്ങള്‍ക്കും ഏകീകരിച്ച ശമ്പളം നല്‍കി ഡി.എ. ഒഴിവാക്കണമെന്ന് ധനവകുപ്പ് അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍, കേന്ദ്രനിരക്കില്‍ ജില്ലാ ജഡ്ജിമാര്‍ക്ക് ശമ്പളത്തോടൊപ്പം ഡി.എ.യും നല്‍കുന്നതുപോലെ പി.എസ്.സി. ചെയര്‍മാനും അംഗങ്ങള്‍ക്കും നല്‍കാവുന്നതാണെന്ന 2007-ലെ സര്‍ക്കാര്‍ ഉത്തരവ് ബാധകമാക്കാവുന്നതാണെന്ന മറുവാദവും ഫയലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളില്‍ എല്ലാം സര്‍ക്കാര്‍ നിലപാട് അറിയാന്‍ വിശദ ഉത്തരവ് പുറത്തിറങ്ങേണ്ടിവരും. ഡി.എ. ഉള്‍പ്പെടെ നല്‍കിയാല്‍ പ്രതിവര്‍ഷം നാലുകോടി രൂപയുടെ അധികബാധ്യത വരുമെന്നാണ് കണക്കാക്കുന്നത്.

പി.എസ്.സി. ചെയര്‍മാനും അംഗങ്ങളും ഭരണഘടനാപദവി വഹിക്കുന്നവരായതിനാല്‍ കേന്ദ്രസര്‍ക്കാരില്‍ സമാന തസ്തികയുമായി ചേര്‍ന്നുപോകുന്നതാകണം ശമ്പളവും ആനുകൂല്യങ്ങളുമെന്നതാണ് ശമ്പളവര്‍ധനയ്ക്കുള്ള കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍, യു.പി.എസ്.സി.യില്‍ ഒമ്പത് അംഗങ്ങളുള്ളപ്പോള്‍ കേരള പി.എസ്.സി.യില്‍ 21 പേരുണ്ട്.

പി.എസ്.സി. അംഗങ്ങള്‍ രാഷ്ട്രീയാടിസ്ഥാനത്തിലാണ് നിയമിക്കപ്പെടുന്നതും. അറ്റന്‍ഡര്‍ മുതല്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുവരെ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന പി.എസ്.സി. അംഗങ്ങളാകാന്‍ പ്രത്യേകിച്ച്‌ വിദ്യാഭ്യാസ യോഗ്യതയൊന്നും നിഷ്‌കര്‍ഷിക്കുന്നുമില്ല. ഇതെല്ലാം വിവിധ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളി കളഞ്ഞാണ് ശമ്പളവും പെന്‍ഷനും കൂട്ടുന്നത്.