
സ്വന്തം ലേഖകൻ
തൃശൂർ നഗരത്തില്‍ പ്രോട്ടീൻ വില്‍ക്കുന്ന കടയില്‍ നടത്തിയ റെയ്‌ഡില്‍ പിടിച്ചെടുത്തത് ലൈസൻസില്ലാത്ത മരുന്നുകളുടെ വൻ ശേഖരം.ബിപി കൂട്ടാൻ ഡോക്ടറുടെ അനുമതിയോടെ മാത്രം ഉപയോഗിക്കേണ്ട ‘ടെർമിവ് എ’ എന്ന ഇൻജക്ഷനുള്ള മരുന്നാണ് ഇവർ കൂടുതലും വിറ്റിരുന്നത്.
210 ആംപ്യൂള്‍ ടെർമിവ് ആണ് ഇവിടെ നിന്ന് പിടിച്ചെടുത്തത് ജിമ്മിലെത്തുന്നവർക്ക് ശാരീരിക ക്ഷമത വർദ്ധിപ്പിക്കാനുള്ള കുത്തിവയ്‌പ്പെന്ന നിലയിലാണ് ഇവ വിറ്റിരുന്നതെന്നാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികൃതർ പറയുന്നത്. പരാതിയെ തുടർന്ന് പൊലീസും ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികൃതരും ചേർന്നാണ് റെയ്ഡ് നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജിമ്മിലെത്തുന്നവർക്ക് അനധികൃതമായി വിറ്റിരുന്ന സ്റ്റിറോയ്‌ഡ് ഉള്‍പ്പടെയുള്ള മരുന്നുകളുടെ വൻ ശേഖരവും ഇവിടെനിന്ന് പിടിച്ചെടുത്തുവെന്നാണ് റിപ്പോർട്ട്. സ്ഥാപനത്തിന്റെ ഉടമയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും അനധികൃത മരുന്നുകളുടെ ശേഖരം കണ്ടെത്തിയെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഉപയോഗിച്ചാല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് ഈ മരുന്നുകള്‍ എന്നാണ് അധികൃതർ പറയുന്നത്. റെയ്ഡ് നടന്ന സ്ഥാപനത്തിനെതിരെ നേരത്തേയും ആരോപണങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ജിമ്മില്‍ പോകുന്നവർ ഡോക്ടറുടെ നിർദ്ദേശമില്ലാതെ വ്യാപകമായി പ്രോട്ടീൻ പൗഡറുകള്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ഡോക്ടർമാർ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രോട്ടീൻ പൗഡർ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ പറഞ്ഞുകൊണ്ടുള്ള ഡോ. സുല്‍ഫി നൂഹുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചർച്ചയായിരുന്നു.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
7000 രൂപയെ!
ഇന്നലെ കടന്നുവന്ന രോഗിയുടെ അച്ഛൻറെ പ്രസ്താവന!
അദ്ദേഹം അല്പം അഭിമാനത്തോടെ പ്രഖ്യാപിച്ചു.
മകൻ ജിമ്മനാണ് ;ഇന്നലെ കൂടി ഞാൻ വാങ്ങിക്കൊടുത്തതേയുള്ളൂ 7000 രൂപയുടെ പ്രോട്ടീൻ പൗഡർ!
ഞാനൊന്നുമറിയാത്ത പോലെ എത്ര പ്രോട്ടീൻ പൗഡറുണ്ടെന്ന് ചോദിച്ചു.
“ഒരു ഹോർലിക്സ് കുപ്പിയുടെ അത്രയും.”
7000 രൂപയ്ക്ക്.
അതും തലച്ചോർ മുതല്‍ കിഡ്നി വരെ കാർന്നു തിന്നുന്ന ഘടകങ്ങള്‍ അടങ്ങിയ പ്രോട്ടീൻ പൗഡർ.
ജിം ട്രെയിനർ ,ഏതാണ്ട്, പത്താന്തരവും ഗുസ്തിയും നല്‍കിയ ഉപദേശം സ്വീകരിച്ചത് ഡെന്റല്‍ കോളേജ് വിദ്യാർത്ഥി.
എങ്ങനുണ്ട്.
ഈ പ്രോട്ടീനാദി ഘടകത്തിലും ചൂർണ്ണത്തിലും അടങ്ങിയിരിക്കുന്നത്,
ഇച്ചിരി
പ്രോട്ടീനും
ഇച്ചിരി
ഹെവി മെറ്റല്‍സും
ഇച്ചിരി
പഞ്ചസാരയും !
അങ്ങനെ കൊല്ലാക്കൊലയ്ക്ക് കൊടുക്കുന്ന പല സാധനങ്ങളുമുണ്ടെന്ന് നിരവധി പഠനങ്ങള്‍ പറയുന്നു!
ഈ 7000 രൂപയുടെ ചൂർണം വാങ്ങുന്നതിന് പകരം വീട്ടിലെ അടുക്കള, അല്ലെങ്കില്‍ തീൻ മേശയില്‍ പോയി നോക്കൂ.
ഇതിൻറെ രണ്ട് ശതമാനം വിലയില്‍ പ്രോട്ടീൻ ചുറ്റുമുണ്ട്.
അത്,
മുട്ടയില്‍
ചിക്കനില്‍
മീനില്‍
പയറില്‍
കപ്പലണ്ടിയില്‍
ക്യാഷ്യുനട്ടില്‍
പാലില്‍
അങ്ങനെ പലതിലും.!
അതൊന്നും വേണ്ടാന്ന് വച്ചാണ് ആയിരം കോടിയുടെ പരസ്യം ചെയ്യുന്ന പ്രോട്ടീനാദി ചൂർണം ജിമ്മിലെ ഒരു മണിക്കൂർ വർക്ക് ഔട്ടിനു ശേഷം തട്ടി വിടുന്നത്.
അവരുടെ ഗംഭീര ലേബലില്‍ കാണുന്നതല്ല പലതിലെയും ഘടകങ്ങളെന്ന് വ്യക്തമായ തെളിവുകള്‍.
ഈ പ്രോട്ടീനാധി ചൂർണ്ണം കഴിച്ച്
കിഡ്നി ഫംഗ്ഷൻ മാറിപ്പോകുന്ന
ഹെവി മെറ്റല്‍ ടോക്സിസിറ്റി വരുന്ന
ഡയബറ്റിസ് കൂടുന്ന ധാരാളം പേരെ ദിവസവും ഡോക്ടർമാർ കാണുന്നുണ്ട്.
ആ ചൂർണമെടുത്ത് കുപ്പത്തൊട്ടിയിലേറിയൂ.
പകരം
വീട്ടിലെ മുട്ടയും
വീട്ടിലെ പയറും
വീട്ടിലെ ചിക്കനും
വീട്ടിലെ മീനും
കഴിക്കൂ.
അച്ഛൻറെ 7000 ,പോക്കറ്റിലിരിക്കട്ടെ!
ഡോ സുല്‍ഫി നൂഹു.