സംക്രാന്തിയിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാനായി നടപ്പിലാക്കിയ ഗതാഗതക്രമീകരണത്തിൽ ദുരിതം; സ്വകാര്യ ബസുകള്‍ക്കു സംക്രാന്തിയില്‍ നിന്ന്‌ എംസി റോഡിലേക്കു പ്രവേശിക്കാന്‍ അധികം ഓടേണ്ടി വരുന്നത്‌ അഞ്ചു കിലോമീറ്റർ; വഴി തിരിച്ചുവിടുന്നതുമൂലം സമയവും വരുമാനവും നഷ്‌ടവും; നാളുകളായി നേരിടുന്ന ദുരിതത്തിൽ നടപടിയെടുക്കാതെ അധികൃതർ; അനിശ്‌ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കാനൊരുങ്ങി സ്വകാര്യ ബസുകൾ

Spread the love

കോട്ടയം: സ്വകാര്യ ബസുകൾ നാളുകളായി നേരിടുന്ന ദുരിതത്തിൽ നടപടിയെടുക്കാത്തതോടെ അനിശ്‌ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കാൻ ഒരുങ്ങുകയാണ് സ്വകാര്യ ബസുകൾ. സംക്രാന്തിയിലെ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ ഗതാഗതക്രമീകരണമാണ് സ്വകാര്യ ബസുകൾക്ക് തലവേദന സൃഷ്ടിക്കുന്നത്.

video
play-sharp-fill

പേരൂര്‍ ഭാഗത്തു നിന്നും വരുന്ന സ്വകാര്യ ബസുകള്‍ക്കു സംക്രാന്തിയില്‍ നിന്ന്‌ എം.സി. റോഡിലേക്കു പ്രവേശിക്കാന്‍ അധികം ഓടേണ്ടി വരുന്നത്‌ അഞ്ചു കിലോമീറ്ററാണ്. ബസ്‌ ഇത്തരത്തില്‍ വഴി തിരിച്ചുവിടുന്നതുമൂലം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു സമയം വൈകുകയാണ്‌. സ്ഥിരം യാത്രക്കാരില്‍ പലരും സംക്രാന്തിയില്‍ ഇറങ്ങി അടുത്ത ബസിന്‌ കോട്ടയത്തേയ്‌ക്കു പോകുന്നതിനാല്‍ ഇവര്‍ക്കു വരുമാന നഷ്‌ടവുമുണ്ടാകുന്നു.

ഏറ്റുമാനൂരില്‍ നിന്നു പേരൂര്‍, പൂവത്തുംമൂട്‌, വഴി കോട്ടയത്തേയ്‌ക്കു സര്‍വീസ്‌ നടത്തുന്നത്‌ അഞ്ചു സ്വകാര്യ ബസുകളാണ്‌. എല്ലാ ബസുകള്‍ക്കും പത്തോളം ട്രിപ്പുകളുണ്ട്‌. തെള്ളകം വഴി കറങ്ങി വരുമ്പോഴേയ്‌ക്കും പെര്‍മിറ്റ്‌ സമയം കഴിയുമെന്നതിനാല്‍ പലപ്പോഴും സംക്രാന്തി മുതല്‍ കോട്ടയം വരെ ആളെയെടുക്കാതെ ഓടേണ്ടി വരുമെന്നും ബസ്‌ ജീവനക്കാര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓരോ ട്രിപ്പിനും അധികമായി അഞ്ചു കിലോമീറ്റര്‍ വീതം ഓടേണ്ടി വരുന്നതിനാല്‍ ഡീസല്‍ ഇനത്തില്‍ ഉള്‍പ്പെടെ വന്‍ വരുമാന നഷ്‌ടമാണുണ്ടാകുന്നതെന്നും ഇവര്‍ പറയുന്നു. ഇതോടെയാണ്, ഇവര്‍ സമരത്തിനൊരുങ്ങുന്നത്‌. പേരൂര്‍ ഭാഗത്തേയ്‌ക്ക് എംസി റോഡില്‍ നിന്നു സംക്രാന്തി ജംങ്‌ഷനില്‍ നിന്നു പോകാം.

എന്നാല്‍, പേരൂര്‍ ഭാഗത്തേയ്‌ക്കു വരുന്ന വാഹനങ്ങള്‍ക്കു തിരികെ പ്രവേശനമില്ല. ജംങ്‌ഷനില്‍ നിന്നു 25 മീറ്ററിനു മുമ്പ് വാഹനങ്ങള്‍ പഴയ എംസി റോഡ്‌ വഴി തിരിച്ചുവിടും. കാറുകള്‍ ഉള്‍പ്പെടെയുള്ള ചെറിയ വാഹനങ്ങള്‍ക്ക്‌ ഏതാനും മീറ്റര്‍ അകലെയുള്ള ഇടറോഡ്‌ വഴി എംസി റോഡില്‍ പ്രവേശിക്കാം.

എന്നാല്‍, വലിയ വാഹനങ്ങള്‍ക്കു സാധ്യമല്ല. നേരത്തെ സ്വകാര്യ ബസുകള്‍ അടിച്ചിറയിലേക്ക്‌ ഇറങ്ങും വിധമാണ്‌ തിരിച്ചു വിട്ടിരുന്നതെങ്കില്‍, ഇപ്പോള്‍ തെള്ളകത്തേയ്‌ക്കാണ് തിരിച്ചുവിടുന്നത്‌. ബസുകളെയും ആമ്പുലന്‍സുകളെയം നേരിട്ട്‌ കടത്തിവിടാന്‍ സൗകര്യമൊരുക്കണമെന്നും ആവശ്യമുണ്ട്‌.