മലയാളത്തിന്റെ ഒരേയൊരു പൃഥ്വിരാജ്; രാജമൗലി ചിത്രമടക്കം വരാനിരിക്കുന്നത് വമ്പൻ പ്രൊജക്ടുകൾ

Spread the love

കോട്ടയം: മലയാളത്തിന്റെ പ്രിയപ്പെട്ട പൃഥ്വിരാജ് സുകുമാരൻ ഇന്ന് നാല്പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുകയാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ നന്ദനം എന്ന സിനിമയിലൂടെ മലയാളത്തിൽ നായക നടാനായി അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് ഇന്ന് മലയാളത്തിലെ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറും, സംവിധായകനും, നിർമ്മാതാവും, വിതരണക്കാരനുമൊക്കെയാണ്. ബാബു ജനാർദ്ദനൻ സംവിധാനം ചെയ്ത് ‘വാസ്തവം’ എന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാള നടൻ എന്ന ഖ്യാതിയും പൃഥ്വിരാജ് സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് അയാളും ഞാനും തമ്മിൽ, സെല്ലുലോയ്ഡ്, ആടുജീവിതം എന്നീ ചിത്രങ്ങളിലൂടെയും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കാൻ പൃഥ്വിക്ക് സാധിച്ചു.

ഒരു നടൻ എന്ന നിലയിൽ മികച്ച സിനിമകളുടെ ഭാഗമാവുകയും സംവിധായകൻ എന്ന നിലയിൽ നിരന്തരം തേച്ചുമിനുക്കുകയും ചെയ്യുന്ന വ്യക്തിയാണ് പൃഥ്വിരാജ്. ആടുജീവിതം, ഗുരുവായൂരമ്പല നടയിൽ എന്നീ രണ്ട് സിനിമകൾ മാത്രമാണ് കഴിഞ്ഞ വർഷം പൃഥ്വിരാജിന്റേതായി പുറത്തുവന്നത്. ഈ വർഷം എമ്പുരാൻ എന്ന ചിത്രവും. സംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഒരു മികച്ച വർഷം കൂടിയായിരുന്നു പൃഥ്വിരാജിന് ഇത്. കൂടാതെ ബോളിവുഡിൽ സർ സമീൻ എന്ന ചിത്രവും പുറത്തിറങ്ങിരുന്നു. ഇനി വരാനിരിക്കുന്നത് പ്രതീക്ഷ നൽകുന്ന പ്രൊജക്ടുകളാണ്. അതിൽ തന്നെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിലായത്ത് ബുദ്ധയും ഖലീഫയും രാജമൗലി ചിത്രവും.

സച്ചി ബാക്കിവച്ച സ്വപ്നം

അന്തരിച്ച സംവിധായകൻ സച്ചിയുടെ സ്വപ്ന ചിത്രമായിരുന്നു വിലായത്ത് ബുദ്ധ. ജി.ആർ ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ വർക്കുകൾ തുടങ്ങും മുൻപേ സച്ചി യാത്രയായി. ജയൻ നമ്പ്യാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാസും ആക്ഷനും പ്രണയവും എല്ലാം കോർത്തിണക്കിയ ഒരു കംപ്ലീറ്റ് എന്റർടെയ്നറായിരിക്കും സിനിമയെന്നാണ് വിലായത്ത് ബുദ്ധയുടെ ടീസർ നൽകുന്ന സൂചന. ഉർവ്വശി തീയേറ്റേഴ്സിഴ്‍സിന്റെ ബാനറിൽ സന്ദീപ് സേനൻ ആണ് ചിത്രം നിർമ്മിക്കുന്നത്. മറയൂരിലെ ചന്ദന കടത്തും തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഈ വർഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിസാം ബഷീർ- പൃഥ്വിരാജ് കൂട്ടുകെട്ട്

മമ്മൂട്ടി നായകനായെത്തിയ ‘റോഷാക്ക്’ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐ നോബഡി’. എന്ന് നിന്റെ മൊയ്‌ദീൻ, കൂടെ, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐ, നോബഡി. കൂടാതെ അശോകന്‍, മധുപാല്‍, ഹക്കിം ഷാജഹാന്‍, ലുക്മാന്‍, ഗണപതി, വിനയ് ഫോര്‍ട്ട് തുടങ്ങീ മികച്ച താരനിരയാണ് ചിത്രത്തിന്റെ ഭാഗമാവുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുള്‍ തന്നെയാണ് ഐ, നോബഡിയുടെയും രചന നിർവഹിക്കുന്നത്. സോഷ്യോ- പൊളിറ്റിക്കൽ, ഡാർക്ക് ഹ്യൂമർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.

വൈശാഖിനൊപ്പം ഖലീഫ

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം വൈശാഖ്- പൃഥ്വിരാജ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ‘ഖലീഫ.’ ആമിര്‍ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ എത്തുന്നത്. ജിനു വി എബ്രഹാം ആണ് ചിത്രത്തിന്‍റെ രചന. ജിനു വി എബ്രഹാമിനൊപ്പം സുരാജ് കുമാറും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്നത്. 2010 ല്‍ പുറത്തെത്തിയ പോക്കിരിരാജ ആയിരുന്നു ഇരുവരും ഇതിന് മുന്‍പ് ഒന്നിച്ച ചിത്രം. മമ്മൂട്ടി നായകനായ ചിത്രത്തില്‍ മമ്മൂട്ടിയുടെ അനുജന്‍റെ വേഷമായിരുന്നു പൃഥ്വിരാജിന്. പുലിമുരുകന്‍ അടക്കമുള്ള മലയാളത്തിലെ എണ്ണം പറഞ്ഞ മാസ് കമേഴ്സ്യല്‍ ഹിറ്റുകള്‍ സമ്മാനിച്ച ചിത്രത്തിന്‍റെ സംവിധായകന്‍ പൃഥ്വിരാജിനൊപ്പം ഒരു ആക്ഷന്‍ ചിത്രവുമായി എത്തുമ്പോള്‍ ആരാധകര്‍ക്കും പ്രതീക്ഷ ഏറെയാണ്.

കരീന കപൂറിനൊപ്പം ബോളിവുഡിൽ

കരീന കപൂർ, പൃഥ്വിരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് ‘ദായ്‌റ’. പോലീസ് ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തിൽ പ്രിത്വിരാജ് എത്തുന്നത്. റാസി, തല്‍വാര്‍, സാം ബഹാദൂര്‍ തുടങ്ങീ മികച്ച സിനിമകൾ സമവിധാനം ചെയ്ത് മേഘ്ന ഗുൽസാറിന്റെ ഈ ചിത്രവും പ്രതീക്ഷ നൽകുന്നതാണ്.

60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ്

വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം ‘സന്തോഷ് ട്രോഫി’യുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. പ്രശസ്‍ത നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്ന് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകൻ വിപിൻദാസിന്റെതാണ്. “ഗുരുവായൂരമ്പലനടയിൽ” എന്ന ഹിറ്റ് ചിത്രത്തിനുശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേർന്നുള്ള വിപിൻദാസിന്റെ സംവിധാന ചിത്രമാണിത്, ലിസ്റ്റിൻ സ്റ്റീഫനുമായുള്ള ആദ്യ ചിത്രവും. സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സൂപ്പർസ്റ്റാർ നായകനൊപ്പം ഇത്രയധികം പുതുമുഖങ്ങളുടെ നിര വരുന്നത്. യുവതലമുറയിൽ ആവേശം പകരുന്ന ഒരു ചിത്രം തന്നെയായിരിക്കും എന്ന സൂചനയാണ് അണിയറ പ്രവർത്തകർ നൽകുന്നത്.

ഓപ്പറേഷൻ കംബോഡിയ

പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപേലെ ഏറ്റുവാങ്ങിയ തരുൺ മൂർത്തിയുടെ സൂപ്പർ ഹിറ്റ് ചിത്രം ഒപ്പറേഷൻ ജാവയുടെ രണ്ടാം ഭാ​ഗത്തിൽ പൃഥ്വിരാജ് ആണ് നായകനായി എത്തുന്നത്. ഒപ്പറേഷൻ കംമ്പോഡിയ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ലുക്‌മാൻ അവറാൻ, ബാലു വർഗീസ്, ബിനു പപ്പു, അലക്‌സാണ്ടർ പ്രശാന്ത്, ഇർഷാദ് അലി, ദീപക് വിജയൻ തുടങ്ങിയവരുംപ്രധാന വേഷത്തിൽ എത്തും. തരുണ്‍ മൂര്‍ത്തി എന്ന സംവിധായകനെ മലയാള സിനിമയ്ക്ക് സമ്മാനിച്ച സിനിമ കൂടിയായിരുന്നു ഒപ്പറേഷന്‍ ജാവ. കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാനമായ പല സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കി ആയിരുന്നു ചിത്രം ഒരുക്കിയത്. തരുണ്‍ മൂര്‍ത്തി തന്നെ തിരക്കഥയും ഒരുക്കിയ ചിത്രത്തിന്‍റെ പ്രമേയം, പൊലീസിലെ സൈബര്‍ ക്രൈം വിഭാഗത്തിനു മുന്നിലെത്തിയ ഒരു യഥാര്‍ഥ പൈറസി കേസ് ആയിരുന്നു.

രാജമൗലി ചിത്രം

മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എമ്പുരാൻ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു പൃഥ്വിരാജ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഹൈദരാബാദിലെ അലൂമിനിയം ഫാക്റ്ററിയില്‍ ഒരു മാസം മുന്‍പാണ് ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം രാജമൗലി ആരംഭിച്ചത്. എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളില്‍ മഹേഷ് ബാബുവും നായിക പ്രിയങ്ക ചോപ്രയും പങ്കെടുത്തിരുന്നു. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനും അടുത്തിടെ ജോയിൻ ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മല്ലിക സുകുമാരനും ഈ റിപ്പോര്‍ട്ടുകള്‍ ശരിവച്ചിരുന്നു. ഒഡിഷയിലെ വിവിധ ലൊക്കേഷനുകളിലാണ് അടുത്ത ഷെഡ്യൂള്‍ രാജമൗലി പ്ലാന്‍ ചെയ്‍തിരിക്കുന്നത്.