ഇരുനൂറോളം തടവുകാരെക്കൊണ്ട് നിറഞ്ഞുനിന്നിരുന്ന തുറന്ന ജയിലിൽ ഇപ്പോൾ വെറും 22 തടവുകാർ; ഇനി ജയില്‍ ചപ്പാത്തി കഴിക്കണമെങ്കില്‍ അവര്‍ തിരികെയെത്തണം; പറ്റിപ്പോയ അമളിയില്‍ പശ്ചാത്തപിച്ച് അധികൃതര്‍
സ്വന്തം ലേഖകൻ
ചീമേനി: കോവിഡില്‍ പരോളില്‍ പോയ തടവുകാരുടെ തിരിച്ചുവരവും കാത്ത് കഴിയുകയാണ് ചീമേനി തുറന്ന ജയിലിലെ ചപ്പാത്തി -ബിരിയാണി നിര്‍മ്മാണ യൂണിറ്റുകള്‍.
ഇരുചക്രവാഹന വര്‍ക്ക് ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍, വിവിധ ഫാമുകള്‍, പെട്രോള്‍ പമ്പ്, ചെങ്കല്‍ ഖനനം യൂണിറ്റുകളും സമാന പ്രതിസന്ധിയെ തുടര്‍ന്ന് നിശ്ചലാവസ്ഥയിലാണ്.
കോടതി വിധിയുണ്ടായിട്ടും തടവുകാര്‍ തിരിച്ചു വരാത്തതിനാല്‍ ആശങ്കയിലാണ് ജയില്‍ അധികൃതര്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുനൂറോളം തടവുകാരെക്കൊണ്ട് തുറന്ന ജയില്‍ നിറഞ്ഞുനിന്നിരുന്ന കാലത്താണ് ഈ സംരംഭങ്ങളെല്ലാം തുടങ്ങിയത്. ജയില്‍വളപ്പിലെ പാറപ്രദേശത്തു നിന്നും തടവുകാര്‍ വെട്ടിയെടുത്ത ചെങ്കല്ലുകള്‍ കൊണ്ട് അവര്‍ തന്നെയാണ് തുറന്ന ജയിലിന്റെ ഒരു ഭാഗത്ത് മനോഹരമായ മതിലൊരുക്കിയത്.
വര്‍ക്ക് ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍, പെട്രോള്‍ പമ്പ് തുടങ്ങിയവയിലെല്ലാം ജോലിചെയ്തിരുന്നത് തടവുകാരായിരുന്നു. ഇപ്പോള്‍ തുറന്ന ജയിലില്‍ ആകെയുള്ളത് 22 തടവുകാരാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും 21 പേരെ കൂടി കൊണ്ടുവന്നിട്ടാണ് പെട്രോള്‍ പമ്പും കൃഷിപ്പണികളും ഫാമുകളും നടത്തിക്കൊണ്ടുപോകുന്നത്.
ചപ്പാത്തിയുടെയും ബിരിയാണിയുടെയും വില്പനയില്‍ നിന്നുള്ള ലാഭംകൊണ്ട് ജയില്‍വളപ്പില്‍ തന്നെ ഒരു കഫ്‌റ്റേരിയയും തുടങ്ങിയിരുന്നു. അതില്‍ ജോലിചെയ്തിരുന്നതും തടവുകാര്‍ തന്നെയായിരുന്നു.
സംരംഭങ്ങള്‍ പലതും നിലച്ചതോടെ സര്‍ക്കാരിനു വരുമാനം കിട്ടാതായി. സര്‍ക്കാരിന് നല്ല വരുമാനമുണ്ടാക്കിക്കൊടുത്തുകൊണ്ട് എല്ലാ സംരംഭങ്ങളും മുന്നോട്ടുപോകുമ്പോഴാണ് പെട്ടെന്ന് കോവിഡ് കാലം വന്നത്.
ജയിലുകളില്‍ കോവിഡ് പടരുന്നത് ഒഴിവാക്കാന്‍ പരമാവധി തടവുകാര്‍ക്ക് പരോള്‍ അനുവദിക്കണമെന്ന് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. വലിയ കുഴപ്പക്കാരല്ലെന്ന സര്‍ട്ടിഫിക്കറ്റുള്ളതുകൊണ്ട് തുറന്ന ജയിലിലെ ഏതാണ്ടെല്ലാ തടവുകാര്‍ക്കും പരോള്‍ കിട്ടി.
അതോടെ കഫ്‌റ്റേരിയയ്ക്കും ബ്യൂട്ടി പാര്‍ലറിനും വര്‍ക്ക് ഷോപ്പിനുമെല്ലാം താഴ് വീണു. കല്ലുവെട്ട്, മതില്‍ നിര്‍മാണ ജോലികളും നിര്‍ത്തി.ചപ്പാത്തി-ബിരിയാണി നിര്‍മാണ യൂണിറ്റുകളും അടച്ചുപൂട്ടി. ബാക്കിയുള്ള വളരെ ചുരുക്കം തടവുകാരെ ഉപയോഗിച്ച് പെട്രോള്‍ പമ്പും വിവിധ ഫാമുകളും കൃഷിപ്പണികളും മാത്രമാണ് ഇപ്പോള്‍ നടന്നുപോകുന്നത്.