
കണ്ണൂർ : ഗോവിന്ദചാമി ജയില്ചാടിയതിൽ കണ്ണൂർ സെൻട്രല്‍ ജയിലിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി.
നാല് പേരെ സർവീസില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ജയിലുദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായെന്ന് ജയില്‍ മേധാവി എഡിജെപി ബല്‍റാം കുമാർ ഉപാധ്യായ പ്രതികരിച്ചു.
ഇന്നലെ രാത്രി ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് സസ്പെൻ്റ് ചെയ്തത്. കണ്ണൂർ സെൻട്രല്‍ ജയില്‍ അസിസ്റ്റൻ്റ് സൂപ്രണ്ട് റിജോ, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസർ രജീഷ്, അസിസ്റ്റൻ്റ് പ്രിസണ്‍ ഓഫീസർമാരായ സഞ്ജയ്, അഖില്‍ എന്നിവരെയുമാണ് അടിയന്തിരമായി സർവീസില്‍ നിന്ന് സസ്പെൻ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രി ജയിലില്‍ മേല്‍നോട്ട ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കും ഗോവിന്ദചാമിയെ പാർപ്പിച്ചിരുന്ന പത്താം ബ്ലോക്കില്‍ നിരീക്ഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയുമാണ് അന്വേഷണ വിധേയമായി മാറ്റി നിർത്തിയത്.
വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദചാമി ജയില്‍ ചാടിയതെന്ന് ബല്‍റാം കുമാർ ഉപാധ്യായ പറഞ്ഞു. സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. ആരെയും ഇപ്പോള്‍ കുറ്റപ്പെടുത്താനില്ല. ഉടൻ പിടികൂടാനായത് ആശ്വാസമാണ്. കണ്ണൂർ റേഞ്ച് ഡിഐജി സംഭവം വിശദമായി അന്വേഷിക്കും. വിവരം അറിയാൻ വൈകി. ആദ്യം ജയിലിനുള്ളിലാണ് പരിശോധിച്ചത്. നാലര മണിയോടെയാണ് ഇയാള്‍ ജയില്‍ ചാടിയത്. പൊലീസിനെ അറിയിക്കാൻ വൈകിയെന്നും എങ്കിലും ഉടനെ പിടിക്കാനായത് ആശ്വാസമെന്നും അദ്ദേഹം പറഞ്ഞു.