
കോട്ടയം: ചെറിയ പനി, തലവേദന എന്നിവ വന്നാല്‍ ഉടൻ തന്നെ പാരസെറ്റമോള്‍ കഴിക്കുന്നവരാണ് ഏറെപേരും. എന്നാല്‍ ഗർഭാവസ്ഥയില്‍ പാരസെറ്റമോള്‍ വേദനസംഹാരിയായി കഴിക്കുന്നത് അത്ര നല്ലതല്ലെന്ന പഠനമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
കുഞ്ഞുങ്ങളില്‍ ഓട്ടിസം, ശ്രദ്ധക്കുറവ് ഹൈപ്പർ ആക്‌ടിവിറ്റി ഡിസോർഡർ (എഡിഎച്ച്‌ഡി) പോലുള്ള ന്യൂറോഡെവലെപ്‌മെന്‍റല്‍ ഡിസോർഡറിന് (എൻഡിഡി) ഇത് കാരണമാകുമെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഗർഭകാലത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന കുറുപ്പടിയില്ലാതെ ലഭിക്കുന്ന മരുന്നാണ് അസറ്റാമിനോഫെൻ. ലോകമെമ്ബാടുമുള്ള ഗർഭിണികളില്‍ 50 ശതമാനത്തിലധികം പേരും ഈ മരുന്ന് ഉപയോഗിക്കുന്നു. തലവേദന, വേദന അല്ലെങ്കില്‍ പനി എന്നിവയ്ക്കാണ് ഗർഭിണികള്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരുലക്ഷത്തിലധികം ആളുകളില്‍ നിന്നുള്ള ഡാറ്റ ഉള്‍പ്പെടുത്തിയ 46 പഠനങ്ങള്‍ വിശകലനം ചെയ്‌തുകൊണ്ടാണ് മസാച്ചുസെറ്റ്‌സ്, ഹാർവാർഡ് സർവകലാശാലകളിലെ ഗവേഷകർ ഇക്കാര്യം കണ്ടെത്തിയത്. ഇതില്‍ 27 പഠനങ്ങള്‍ പാരസെറ്റമോള്‍ എൻഡിഡികളുമായി കാര്യമായ ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്‌തു.
“മിക്ക പഠനങ്ങളും പ്രസവത്തിന് മുൻപുള്ള അസറ്റാമിനോഫെൻ ഉപയോഗവും കുട്ടികളില്‍ ഉണ്ടാകുന്ന എഡിഎച്ച്‌ഡി, എഎസ്‌ഡി, എൻഡിഡി എന്നിവയുമായുള്ള ബന്ധവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്” ഹാർവാർഡ് ടി എച്ച് ചാൻ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ആൻഡ്രിയ എ. ബാക്കറെല്ലി പറഞ്ഞു.