
സ്വന്തം ലേഖകൻ
മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് ഗ്രൂപ്പ് മാറി രക്തം നല്‍കിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ നടപടിയെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് താല്‍ക്കാലിക ഡോക്ടര്‍മാരെ പുറത്താക്കി. ഡ്യൂട്ടി നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു.
മൂന്ന് പേര്‍ക്കും ശ്രദ്ധക്കുറവുണ്ടായെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. ഡ്യൂട്ടി ഡോക്ടര്‍ക്കും വാര്‍ഡ് നഴ്‌സിനും ശ്രദ്ധക്കുറവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേസ് ഷീറ്റ് നോക്കാതെയാണ് നഴ്‌സ് രക്തം നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊന്നാനി മാതൃ ശിശു ആശുപത്രിയില്‍ വ്യാഴാഴ്ചയാണ് മലപ്പുറം സ്വദേശിനി റുക്‌സാനയ്ക്ക് ഒ നെഗറ്റീവ് രക്തം നല്‍കേണ്ടതിന് പകരം ബി പോസിറ്റീവ് രക്തം നല്‍കിയത്. പകുതി രക്തം കയറ്റിയപ്പോഴേക്കും യുവതിക്ക് വിറയല്‍ അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് ഡോക്ടര്‍ എത്തി നടത്തിയ പരിശോധനയിലാണ് രക്തം മാറി നല്‍കിയതായി അറിയുന്നത്. ഉടൻ തന്നെ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. യുവതിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും ഗർഭസ്ഥശിശുവിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നും തൃശൂർ മെഡിക്കൽ കോളജ് അറിയിച്ചു. പൊന്നാനി മാതൃ-ശിശു കേന്ദ്രത്തിൽ വച്ച് വെള്ളിയാഴ്ചയാണ് വെളിയങ്കോട് സ്വദേശിനി റുക്‌സാനയ്ക്ക് (26) രക്തം മാറ്റി നല്‍കിയത്.