
കൈക്കലാക്കിയ പണം കടത്തിയത് മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക്; ഡാന്‍സ് ബാറിലും ചൂതാട്ട കേന്ദ്രങ്ങളിലും വൻ നിക്ഷേപം; കൈയെത്തും ദൂരത്ത് എത്തിയിട്ടും പിടികൂടാന്‍ കഴിയാതെ റാണയ്ക്കായി വീണ്ടും വല വിരിച്ച് പോലീസ്; നിക്ഷേപകരെല്ലാം പരാതി നല്‍കുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി 150 കോടി രൂപ കവിയാന്‍ സാധ്യത…..!
സ്വന്തം ലേഖിക
കൊച്ചി: തൃശ്ശൂരിലെ സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണ (36) നിക്ഷേപകരെ കബളിപ്പിച്ച് കൈക്കലാക്കിയ 80 കോടിയുടെ കള്ളപ്പണം പുണെ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് കടത്തിയതായി സൂചന.
ഡാന്‍സ് ബാറിലും ചൂതാട്ട കേന്ദ്രങ്ങളിലും ഈ പണം നിക്ഷേപിച്ചതായാണ് പോലീസിന് ലഭിച്ച രഹസ്യവിവരം. ഇരയായ മുഴുവന്‍ നിക്ഷേപകരും പരാതി നല്‍കുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി 150 കോടി രൂപ കവിയാന്‍ സാധ്യതയുണ്ടെന്നാണു പ്രാഥമിക നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നു പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ട പ്രവീണ്‍ കണ്ണൂരിലേക്കാണു കടന്നതെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
കൊച്ചി നഗരത്തില്‍ എംജി റോഡിലെ ഹോട്ടല്‍ ബിസിനസുകാരനുമായി പ്രവീണിനു പണമിടപാടുകളുണ്ട്. ഇദ്ദേഹത്തിനു ചിലവന്നൂര്‍ റോഡിലുള്ള ഫ്ലാറ്റിലാണു പ്രവീണ്‍ ഒളിവില്‍ തങ്ങിയിരുന്നത്.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു തൃശൂരില്‍ നിന്നുള്ള പൊലീസ് സംഘം ഇവിടെയെത്തിയെങ്കിലും റെയ്ഡ് വിവരം ചോര്‍ന്നു പ്രവീണ്‍ കടന്നുകളഞ്ഞു. അവിടെയുണ്ടായിരുന്ന പ്രവീണിന്റെ 2 വാഹനങ്ങള്‍ അടക്കം 4 ആഡംബര വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പുണെയില്‍ 4 ഡാന്‍സ് ബാറുകളിലും മുംബൈയിലും ബെംഗളൂരുവിലും ഓരോ ഡാന്‍സ് ബാറുകളിലും പ്രവീണിനു കള്ളപ്പണ നിക്ഷേപമുണ്ട്. ‘സേഫ് ആന്‍ഡ് സ്ട്രോങ് നിധി’യെന്ന പേരില്‍ പ്രവീണ്‍ നടത്തിയിരുന്ന ചിട്ടിക്കമ്പനിയുടെ ആസ്ഥാനം തൃശൂര്‍ ആണെങ്കിലും കൊച്ചി നഗരത്തിലാണു സ്ഥിരമായി തങ്ങിയിരുന്നത്.
ബാറില്‍ കുഴഞ്ഞുവീണ മോഡലിനെ കാറില്‍ പീഡിപ്പിച്ച കേസില്‍ പെട്ട ബാര്‍ പ്രവീണ്‍ നടത്തുന്നതാണ്.
ചോരന്‍’ എന്ന പേരില്‍ നിര്‍മിച്ചു പ്രവീണ്‍ തന്നെ നായകനായി അഭിനയിച്ച ചിത്രത്തിലും കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണു വിവരം.
ഈ സിനിമ സംവിധാനം ചെയ്തതു തൃശൂര്‍ റൂറല്‍ പൊലീസില്‍ എഎസ്‌ഐ ആയ സാന്റോ തട്ടില്‍ ആണ്. റാണ കേസില്‍ കുടുങ്ങിയതോടെ സാന്റോയെ റൂറല്‍ പൊലീസ് ആസ്ഥാനത്തു നിന്നു വലപ്പാട് സ്റ്റേഷനിലേക്കു മാറ്റി.
തൃശൂര്‍, കൊച്ചി സിറ്റി പൊലീസ് സേനകളിലെ പലരുമായും പ്രവീണ്‍ വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നു. റാണയുടെ ഹോട്ടല്‍ ബിസിനസ് പങ്കാളിയെ ചിലവന്നൂരിലെ ഫ്ലാറ്റില്‍ പൊലീസ് ചോദ്യം ചെയ്തു. ഇതേസമയത്തു തന്നെ മുകളിലെ ഫ്ലാറ്റില്‍ റാണയുണ്ടായിരുന്നു എന്നാണു സൂചന.