
കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ; പ്രവാസികൾക്ക് ഇൻഷുറൻസ്, വീടില്ലാത്ത പ്രവാസികൾക്ക് വീട് വെക്കാൻ പ്രത്യേകപദ്ധതി, വാർധക്യകാലം ചെലവഴിക്കാൻ സൗകര്യം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷന് രൂപം നൽകാൻ കേരളം. ലോക കേരള സഭയിൽ വച്ചുയർന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്രവാസികൾക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതിയെന്ന ദീർഘകാല ആവശ്യം നോർക്ക ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നതോടെ യാഥാർഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതൽ നടപടികൾ കൈക്കൊള്ളാൻ പ്രവാസി ഗ്രാമസഭകൾ വിളിച്ചുചേർത്ത് സ്വയം സഹായസംഘങ്ങൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവ രൂപീകരിക്കാനും തീരുമാനിച്ചു. വീടില്ലാത്ത പ്രവാസികൾക്ക് വീട് വെക്കാൻ പ്രത്യേകപദ്ധതി രൂപവത്കരിക്കണമെന്ന നിർദേശം പരിശോധിച്ച് പ്രത്യേക പദ്ധതിയായി നടപ്പാക്കും. പ്രവാസി ക്ഷേമ ഫണ്ട് രൂപവത്കരിക്കേണ്ടത് അനിവാര്യമാണ്. കുടിയേറ്റ തൊഴിലാളികളെ കയറ്റിയയക്കുന്ന രാജ്യങ്ങളുടെ ഐക്യത്തിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാവൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവാസം അവസാനിപ്പിച്ചെത്തുന്നവർക്ക് വാർധക്യകാലം ചെലവഴിക്കാൻ സൗകര്യമൊരുക്കുന്നതും പരിഗണനയിലുണ്ട്. പ്രവാസികൾക്ക് ആശയങ്ങൾ പങ്കുവെക്കാൻ ലോക കേരളം പോർട്ടൽ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തും. ലോക കേരളസഭയ്‌ക്ക് നിയമപരിരക്ഷ നൽകും. ജനുവരിയിൽ ആഗോള നിക്ഷേപ സംഗമം സംഘടിപ്പിക്കും.
വിദേശ സർവകലാശാലകൾ, കോഴ്സുകൾ, തൊഴിൽ നിയമങ്ങൾ എന്നിവ നോർക്കയുടെയും ലോക കേരളസഭയുടെയും വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. തൊഴിൽ തട്ടിപ്പിനിരയാകാതിരിക്കാനുള്ള ബോധവൽക്കരണം ക്യാമ്പസുകൾ കേന്ദ്രീകരിച്ചും സംഘടിപ്പിക്കും.
ഗൾഫ് രാജ്യങ്ങളിലെ നിയമസഹായ മാതൃക യൂറോപ്യൻ രാജ്യങ്ങളിലേക്കും ഓഷ്യാനിയ, സെൻട്രൽ ഏഷ്യാ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ഗാർഹിക തൊഴിലാളികൾ നേരിടുന്ന ചൂഷണവും വെല്ലുവിളികളും കൈകാര്യം ചെയ്യാൻ ഇന്ത്യൻ എംബസിയുടെ കീഴിൽ വനിതാ സെൽ രൂപീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.
കേരളത്തിന്റെ തനത് കലകളും സംസ്കാരവും വിദേശരാജ്യങ്ങളിൽ പ്രദർശിപ്പിക്കുന്നതിന്റെയും ബ്രാൻഡ് ചെയ്യുന്നതിന്റെയും ഭാഗമായി കേരള കലാമണ്ഡലം വിവിധ കലകളെ കോർത്തിണക്കിയുള്ള ഷോ വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കും. ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.