
കോട്ടയം: പെൻഷൻ വാഗ്ദാനം ചെയ്ത് പ്രവാസികളിൽനിന്നു വ്യാപക പണപ്പിരവു നടത്തിയ അനധികൃത സംഘടനയ്ക്കെതിരെ കർശന നടപടിക്ക് ശുപാർശ ചെയ്യുമെന്ന് സംസ്ഥാന പ്രവാസി കമ്മീഷൻ അറിയിച്ചു.
കോട്ടയം ആസ്ഥാനമായുള്ള പ്രവാസി മലയാളി വെൽഫെയർ അസോസിയേഷൻ ഇന്ത്യ അംഗത്വ ഫീസ്, അംശദായം എന്നീയിനങ്ങളിലാണ് പണം വാങ്ങിയത്. ഇരുപത്തയ്യായിരത്തോളം പേർ അംഗത്വമെടുത്തതയാണ് കമ്മീഷന് ലഭിച്ച വിവരം. ഇവർക്ക് അംഗത്വ കാർഡ് നൽകുകയും ചെയ്തു.
ഈ സംഘടനയ്ക്ക് നോർക്കയുടെയോ നോർക്ക റൂട്ട്‌സിന്റെയോ അംഗീകാരമില്ലെന്ന് കമ്മീഷൻ ചെയർ പേഴ്സൺ ജസ്റ്റീസ് സോഫി തോമസ് പറഞ്ഞു. ഇന്നലെ കളക്ടറേറ്റിൽ നടന്ന പ്രവാസി കമ്മീഷൻ അദാലത്തിൽ ഈ സംഘടനയ്ക്കെതിരായ പരാതികളും പരിഗണിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതു സംബന്ധിച്ച വിശദാംശങ്ങൾ പരാതിക്കാരോട് കമ്മീഷൻ ചോദിക്കുന്നതിനിടെ മറ്റ് ആവശ്യങ്ങളുമായി അദാലത്തിലെത്തിയ നിരവധി പേർ ഇതേ സംഘടനയ്ക്ക് പണം നൽകിയതായി വെളിപ്പെടുത്തി.
സംഘടനയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന് കമ്മീഷൻ നിർദേശം നൽകുമെന്ന് കമ്മീഷൻ ചെയർ പേഴ്സൺ വ്യക്തമാക്കി. പ്രവാസികളുടെ ക്ഷേമത്തിനെന്ന പേരിൽ തട്ടിപ്പു നടത്തുന്നവരുടെ കെണിയിൽ വീഴുന്നവരുടെ പരാതികൾ വർധിച്ചുവരികയാണ്. അംഗീകൃതമല്ലാത്ത സംഘടനകൾക്കെതിരെ ജാഗ്രത വേണം.
ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ കമ്മീഷൻ മുൻകൈ എടുത്ത് പ്രചാരണം നടത്തും. പ്രവാസികൾക്ക് നിയമസഹായം ലഭ്യമാക്കുകയും ചെയ്യും.
പ്രവാസികളും മുൻ പ്രവാസികളും നേരിടുന്ന പ്രശ്നങ്ങൾക്ക് കമ്മീഷനെ സമീപിക്കാം. നാട്ടിൽ ഇല്ലാത്തവരാണെങ്കിൽ അവരുടെ പ്രവാസ രേഖകൾ ഹാജരാക്കി പ്രതിനിധികൾ മുഖേന പരാതി നൽകാമെന്ന് കമ്മീഷൻ വ്യക്തമാക്കി.
അദാലത്തിൽ ആകെ 126 പരാതികൾ പരിഗണിച്ചു. പുതിയതായി ലഭിച്ച 74 പരാതികളും ഇതിൽ ഉൾപ്പെടുന്നു.
കമ്മീഷൻ അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യുസ് കെ. ലൂക്കോസ്, എം.എം. നഈം, ജോസഫ് ദേവസ്യ പൊന്മാങ്കൽ, സെക്രട്ടറി ആർ. ജയറാം കുമാർ എന്നിവരും സിറ്റിംഗിൽ പങ്കെടുത്തു.