
സ്വന്തം ലേഖിക
തലശേരി: പൊലീസിനെതിരെയുള്ള പരാതിയുമായി മുന്നോട്ടു പോകുമെന്ന് തലശേരിയിൽ പൊലീസിനെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയവേ ജാമ്യം ലഭിച്ച പ്രത്യൂഷ് പറഞ്ഞു.
ഇന്നലെ വൈകുന്നേരമാണ് തലശേരി സബ് ജയിലില്‍ നിന്നും പ്രത്യൂഷ് ഇറങ്ങിയത്. സി.ഐയും എസ്. ഐയും തന്നെ
സി.സി.ടി വി ഇല്ലാത്ത സ്ഥലത്തുകൊണ്ടുപോയി അകാരണമായി മര്‍ദ്ദിച്ചുവെന്നും പ്രത്യൂഷ് പറഞ്ഞു.
എന്നാല്‍ താന്‍ ഹെല്‍മെറ്റു കൊണ്ട് എസ്. ഐയെയും സിവില്‍ പൊലീസ് ഓഫിസറെയും മര്‍ദ്ദിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തലശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രത്യുഷിന് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
തലശേരി സബ്ബ് ജയലില്‍ നിന്ന് ജാമ്യം ലഭിച്ച് ഇറങ്ങുമ്പോള്‍ മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുക്കളും എത്തിയിരുന്നു. അഡ്വ.പി.പ്രേമരാജനാണ് പ്രത്യൂഷിന് വേണ്ടി ഹാജരായത്. കേസുമായി ബന്ധപ്പട്ട് എപ്പോള്‍ വിളിച്ചാലും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ ഹാജരാകണമെന്ന വ്യവസ്ഥയുണ്ട്. രണ്ട് ആള്‍ ജാമ്യത്തിലും 5000 രൂപയുടെ ബോണ്ടിലുമാണ് ജാമ്യം ലഭിച്ചത്.
പൊലിസിനെ അക്രമിച്ചു , കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പൊലിസ് പ്രത്യുഷിനെതിരേ കേസെടുത്തിരുന്നത്. ഈ കേസില്‍ പ്രത്യുഷിന്റെ ഭാര്യ മേഘയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കഴിഞ്ഞ അഞ്ചിന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കടല്‍പ്പാലം പരിസരത്ത് നിന്ന് പട്രോളിങ് നടത്തുകയായിരുന്ന തലശേരി പ്രിന്‍സിപ്പല്‍ എസ്‌ഐ ആര്‍. മനു, സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രജീഷ് എന്നിവരെ അക്രമിച്ചെന്നാണ് കേസ്. ദമ്പതിമാരെ പൊലിസ് അക്രമിച്ചെന്ന് കാണിച്ച് ഇവരും മുഖ്യമന്ത്രി, ഡി.ജി.പി, കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകന്‍ പി. പ്രേമരാജന്‍ ഹാജരായി.