രാവിലെ കോൺഗ്രസ് പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ പ്രതാപൻ പറഞ്ഞത് തിരുവനന്തപുരത്ത് ഒരു അത്യാവശ്യത്തിന് പോകണമെന്ന് ; വൈകുന്നേരം അമിത് ഷാ പങ്കെടുത്ത വേദിയിൽ ഷാൾ അണിയിച്ച് സ്വീകരണം :കടുത്ത രാഹുൽ ആരാധകൻ മറുകണ്ടം ചാടിയതിന്റെ ഞെട്ടലിൽ കോൺഗ്രസ് നേതൃത്വം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തെ ഒന്നാകെ ഞെട്ടിച്ചുകൊണ്ടാണ് പന്തളം പ്രതാപന്റെ അപ്രതീക്ഷിതമായ ബി ജെ പി പ്രവേശനം. ബി.ജെ. പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയയാത്രയുടെ സമാപന വേദിയിൽ വച്ചാണ് അമിത്ഷാ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചത്.

യു.ഡി.എഫ് ഇത്തവണ അടൂരിലേക്ക് പരിഗണിച്ച സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു പ്രതാപൻ. മുൻ മന്ത്രി പന്തളം സുധാകരന്റെ സഹോദരൻ കൂടിയായ പ്രതാപൻ മുൻ കെ പി സി സി സെക്രട്ടറി, പന്തളം പഞ്ചായത്ത് പ്രസിഡന്റ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം തുടങ്ങിയ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ സഹോദരന്റെ ബി ജെ പി പ്രവേശനത്തെപ്പറ്റി ഹൃദയ വേദനയോടെയാണ് പന്തളം സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇപ്പോൾ പന്തളം പ്രതാപന്റെ ഫെയ്‌സ്ബുക്കിലാകെ കോൺഗ്രസ് പ്രവർത്തകരുടെ അമർഷമാണ്. പ്രതാപിനെതിരെ ട്രോളുകളും വിമർശനങ്ങളുമായാണ് അദ്ദേഹത്തിനെതിരെ കോൺഗ്രസുകാർ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.

പുതുച്ചേരിയിലെ ഒരു വിദ്യാർത്ഥിനിയ്‌ക്കൊപ്പം രാഹുൽ ഫോട്ടോയെടുക്കുന്ന വൈറൽ വീഡിയോ ഉൾപ്പടെ രാഹുൽ ഗാന്ധിയുടെ ഓരോ നീക്കങ്ങളും പ്രതിഫലിക്കുന്നതായിരുന്നു പ്രതാപന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈൽ. ഇത്ര കടുത്ത രാഹുൽ ഗാന്ധി ആരാധകനായ ഒരാൾ പെട്ടെന്ന് എങ്ങനെ മറുകണ്ടം ചാടി എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

കോൺഗ്രസിന്റെ വിവിധ യോഗങ്ങളിലും പ്രതാപൻ സജീവമായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെത്തിയ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹം എവിടേക്കോ പോകാനായി ഒരുങ്ങുന്നതാണ് കണ്ടത്. എങ്ങോട്ടേക്കാണെന്ന് ചോദിച്ചപ്പോൾ തിരുവനന്തപുരം വരെ പോകേണ്ട ആവശ്യമുണ്ടെന്നായിരുന്നു മറുപടി. എന്നാൽ വൈകുന്നേരം ആയപ്പോഴേക്കും പ്രതാപൻ ബി ജെ പി വേദിയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.