ഒന്നും മിണ്ടാതെ സെറ്റില്‍ നിന്നും ഇറങ്ങി പോയി, ഒരു കോടി രൂപയുടെ നഷ്ടം ; നടന്‍ പ്രകാശ് രാജിനെതിരെ ഗുരുതര ആരോപണവുമായി നിര്‍മ്മാതാവ്
സ്വന്തം ലേഖകൻ
നടന്‍ പ്രകാശ് രാജിനെതിരെ ഗുരുതര ആരോപണവുമായി നിര്‍മ്മാതാവ് എസ് വിനോദ്കുമാര്‍ രംഗത്ത്. നടന് ഒന്നും മിണ്ടാതെ സെറ്റില്‍ നിന്നും ഇറങ്ങി പോയതോടെ തനിക്ക് ഒരു കോടി രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് നിര്‍മ്മാതാവ് വെളിപ്പെടുത്തിയിരിക്കുന്നത്. എക്‌സിലൂടെയാണ് നിര്‍മ്മാതാവ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഉപമുഖ്യമന്ത്രി ഉദയനിധിക്കുമൊപ്പമുള്ള ചിത്രം ഇന്നലെ പ്രകാശ് രാജ് എക്സിലൂടെ പങ്കുവച്ചിരുന്നു. ‘ഉപമുഖ്യമന്ത്രിക്കൊപ്പം…’ എന്ന ക്യാപ്ഷനും താരം കുറിച്ചിരുന്നു. ജസ്റ്റ് ആസ്‌കിങ് എന്ന ഹാഷ്ടാഗും പ്രകാശ് രാജ് ഉപയോഗിച്ചിരുന്നു. ഈ ട്വീറ്റ് ഷെയര്‍ ചെയ്തു കൊണ്ടാണ് വിനോദ്കുമാറിന്റെ പ്രതികരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
”നിങ്ങളുടെ കൂടെ ഇരിക്കുന്ന മറ്റ് മൂന്ന് വ്യക്തികളും തെരഞ്ഞെടുപ്പിൽ വിജയിച്ചവരാണ്. പക്ഷേ നിങ്ങള്‍ക്ക് കെട്ടിവച്ച കാശ് പോലും നഷ്ടപ്പെട്ടു, അതാണ് വ്യത്യാസം. ഒരു മനുഷ്യനോടും ഒന്നും മിണ്ടാതെ നിങ്ങള്‍ എന്റെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയത് കൊണ്ട് എനിക്ക് ഉണ്ടായ നഷ്ടം ഒരു കോടി രൂപയാണ്.
എന്തായിരുന്നു അതിന് കാരണം? വെറുതെ ചോദിച്ചെന്നേയുള്ളൂ… എന്നെ വിളിക്കുമെന്ന് നിങ്ങള്‍ പറഞ്ഞിരുന്നു. പക്ഷേ വിളിച്ചതുമില്ല” – എന്നാണ് നിര്‍മ്മാതാവ് കുറിച്ചിരിക്കുന്നത്. എന്നാല്‍ പ്രകാശ് രാജ് ഇതിനോട് പ്രതികരിച്ചിട്ടില്ല. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച പ്രകാശ് രാജ് 2019ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചുവെങ്കിലും വലിയ തോല്‍വിയാണ് നേരിട്ടത്.
കെട്ടിവച്ച കാശ് വരെ നടന് നഷ്ടമായിരുന്നു. വിനോദ് കുമാറും പ്രകാശ് രാജും ഒന്നിച്ച സിനിമയേതാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സോഷ്യൽ മീഡിയ. 2021 ൽ എനിമി എന്ന ചിത്രത്തിനായി ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. ജൂനിയർ എൻടിആർ ചിത്രം ദേവരാ ആണ് പ്രകാശ് രാജിന്റേതായി ഒടുവിലെത്തിയ ചിത്രം. ഗെയിം ചെയിഞ്ചര്‍, കങ്കുവ, ദളപതി 69 തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാണ് പ്രകാശ് രാജ്.