
എംഡിഎംഎ പാക്കറ്റുകൾ വിഴുങ്ങി യുവാവ് മരിച്ച സംഭവം: വിഴുങ്ങിയ രണ്ട് പാക്കറ്റുകളിൽ ഒരെണ്ണം വയറ്റിനുള്ളിൽ വച്ച് പൊട്ടി ശരീരത്തിൽ ലയിച്ചു; ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു; അമിതമായ അളവിൽ ലഹരി ഉള്ളിൽ ചെന്നത് മരണത്തിന് ഇടയാക്കിയെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്
കോഴിക്കോട്: താമരശ്ശേരിയിലെ ഷാനിദിൻ്റെ മരണം അമിതമായ അളവിൽ ലഹരി ഉള്ളിൽ ചെന്നത് കൊണ്ടാണെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്. ഷാനിദ് വിഴുങ്ങിയ രണ്ട് പാക്കറ്റുകളിൽ ഒരെണ്ണം വയറ്റിനുള്ളിൽ വച്ച് പൊട്ടുകയും, അത് ശരീരത്തിൽ ലയിക്കുകയും ചെയ്തിരുന്നു.
ഒരു പാക്കറ്റിൽ 9 ഗ്രാം കഞ്ചാവാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ പാക്കറ്റിലുണ്ടായിരുന്ന ലഹരി വസ്‌തു എന്താണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. പോസ്‌റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അമ്പായത്തോട് പള്ളിക്ക് സമീപത്ത് വെച്ച് ഇന്നലെ രാവിലെയാണ് പൊലിസിനെ കണ്ട ഷാനിദ് കയ്യിലുണ്ടായിരുന്ന ലഹരിവസ്‌തു അടങ്ങിയ പൊതികൾ വിഴുങ്ങിയത്.
രണ്ട് പാക്കറ്റ് വിഴുങ്ങിയെന്നാണ് ഷാനിദ് പൊലീസിന് നൽകിയ മൊഴി. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് ഷാനിദിനെ എൻഡോസ്കോപ്പിക്ക് അടക്കം വിധേയമാക്കിയിരുന്നു. കഞ്ചാവ് വിഴുങ്ങിയെന്നായിരുന്നു പിടികൂടിയ ഉടനെ ഷാനിദ് പൊലീസിനോട് പറഞ്ഞത്. കഞ്ചാവിന് പുറമേ എംഡിഎംഎ എന്ന് സംശയിക്കുന്ന രൂപത്തിലുള്ള വസ്തുവും സ്കാനിങ് റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേരാമ്പ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്‌ച രാവിലെയോടെ മരിക്കുകയായിരുന്നു. ലഹരിമരുന്ന് അമിത അളവിൽ ശരീരത്തിൽ എത്തിയത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചെന്നാണ് പോസ്‌റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ഷാനിദിനെ ആശുപത്രിയിൽ എത്തിക്കാൻ കാലതാമസം ഉണ്ടായിട്ടില്ലെന്ന് പേരാമ്പ്ര ഡിവൈഎസ്‌പി ലതീഷ് പ്രതികരിച്ചു.