ഒക്ടോബർ ഒന്നുമുതൽ സ്പീഡ് പോസ്റ്റിന് ചാർജ് കൂടും; രജിസ്ട്രേഡ് പാഴ്സലുകളും സ്പീഡ് പോസ്റ്റ് പാഴ്സലുകളാകും

Spread the love

കോട്ടയം : ഒക്ടോബർ ഒന്നുമുതൽ രാജ്യത്തെ സ്പീഡ് പോസ്റ്റ് അയക്കാൻ ചെലവ് കൂടും. 50 ഗ്രാം വരെയുള്ള രേഖകൾ സ്പീഡ് പോസ്റ്റായി അയക്കാൻ ജിഎസ്‌ടി അടക്കം 55.46 രൂപ വേണ്ടിവരും. നിലവിൽ 18 ശതമാനം ചരക്ക് സേവന നികുതിയടക്കം നിലവിൽ 41.30 രൂപ മതിയായിരുന്നു.

video
play-sharp-fill

ഉരുപ്പടി ബുക്ക് ചെയ്യുന്ന തപാൽ ഓഫീസിന്റെ പരിധിയിൽത്തന്നെ വിതരണം ചെയ്യുന്ന (ലോക്കൽ ഡെലിവറി) 50 ഗ്രാം വരെ തൂക്കമുള്ള സ്പീഡ് പോസ്റ്റ് ഉരുപ്പടിക്ക് 22.42 രൂപ നൽകണം. നിലവിൽ 18 രൂപയായിരുന്നു.

50 ഗ്രാമിന് മുകളിൽ തുക്കമുള്ള ഉരുപ്പടികൾ 200 കിലോമീറ്റർ വരെ ഒരേ തുക മതി. 201 മുതൽ 500 കിലോമീറ്ററും 501 മുതൽ 1000 വരെയും 1001 മുതൽ 2000 വരെയും 2000 കിലോമീറ്ററിന് മുകളിൽ ഒറ്റ സ്ലാബിലുമാണ് താരിഫ് കണക്കുകൂട്ടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മർച്ചൻഡൈസ് വിഭാഗത്തിൽപ്പെടുന്നതാണെങ്കിൽ 500 ഗ്രാമിൽ കുറവാണെങ്കിലും സ്പീഡ് പാഴ്സൽ വിഭാഗത്തിൽപ്പെടും. 35 സെന്റിമീറ്റർ നീളം, 27 സെന്റിമീറ്റർ വീതി, രണ്ട് സെൻറിമീറ്റർ ഘനത്തിലധികമുള്ളവ രേഖകളാണെങ്കിലും സ്പീഡ് പാഴ്സൽ വിഭാഗമായി കണക്കാക്കും.

ഒക്ടോബർ ഒന്നുമുതൽ നിലവിലുള്ള രജിസ്ട്രേഡ് പോസ്റ്റ് സ്പീഡ് പോസ്റ്റിൽ ലയിക്കും. ഇതോടെ പൊതുജനങ്ങൾക്ക് അന്നുമുതൽ സ്പീഡ് പോസ്റ്റ് സേവനം മാത്രമേ ലഭിക്കുകയുള്ളൂ. രജിസ്ട്രേഡ് പാഴ്സലുകളും (ആർപി) അന്നുമുതൽ സ്പീഡ് പോസ്റ്റ് പാഴ്സലുകളായി മാറും.

500 ഗ്രാം തൂക്കമുള്ള രേഖകളാണ് സ്പീഡ് പോസ്റ്റായി പരിഗണിക്കുക. 500 ഗ്രാമിലധികമുള്ളവ, രേഖകളാണെങ്കിലും സ്പീഡ് പോസ്റ്റ് പാഴ്സലായി പരിഗണിക്കും. ഇതിന് താരിഫ് വർധന ബാധകമല്ല.