
തേർഡ് ഐ ബ്യൂറോ
കോട്ടയം: രണ്ടു ദിവസമായി സംസ്ഥാനത്തെയും ജില്ലയിലെയും വൈദ്യുതി വകുപ്പ് ജീവനക്കാർ ചെയ്യുന്ന മഹത്തായ സേവനം കാണാതെയല്ല, പക്ഷേ.. എന്നാലും ഇതൊക്കെ കാണുമ്പോൾ എങ്ങിനെ പറയാതിരിക്കും. വൈദ്യുതി ലൈനിനു മുകളിൽ രണ്ടു ദിവസമായി മരം വീണു കിടന്നിട്ടും അപകടം ഭാഗ്യംകൊണ്ടു മാത്രം ഒഴിവായിട്ടും അപകടമുണ്ടാകാൻ സാധ്യതയുള്ള സ്ഥലത്തേയ്ക്കു തിരിഞ്ഞു നോക്കാതെ കെ.എസ്.ഇ.ബി അധികൃതർ.
അയ്മനം പെരുമന കോളനിയിലെ ആളില്ലാത്ത പുരയിടത്തിലാണ് രണ്ടു പോസ്റ്റുകൾക്കു മധ്യത്തിലുള്ള വൈദ്യുതി ലൈനിലേയ്ക്ക് തേക്ക് മരം ചാഞ്ഞു നിൽക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. വെള്ളിയാഴ്ച രാത്രിയിലുണ്ടായ മഴയിലും കാറ്റിലുമാണ് പെരുമന കോളനിയിലെ ആളൊഴിഞ്ഞ പുരയിടത്തിലെ തേക്ക് തടി വൈദ്യുതി ലൈനിലേയ്ക്കു ചാഞ്ഞത്. ഇതേ തുടർന്നു പ്രദേശത്ത് പലപ്പോഴും വൈദ്യുതി മുടങ്ങുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതിനാൽ പ്രദേശത്തെ കണ്ടെയ്ൻമെന്റ് സോണിലാക്കിയിരിക്കുകയായിരുന്നു. വൈദ്യുതി മുടക്കം പതിവായതോടെ പ്രദേശത്ത് എത്തിയ കെ.എസ്.ഇ.ബി അധികൃതർ ട്രാൻസ്‌ഫോമറിലെയും വീടുകളിലെയും ഫ്യൂസ് കെട്ടിയ ശേഷം മടങ്ങും. മരച്ചില്ല ലൈനിലേയ്ക്കു വീണു കിടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത് എന്നു മനസിലാക്കാതെയല്ല ഇവർ പ്രവർത്തിച്ചിരുന്നത്.
വൈദ്യുതി ലൈനിൽ മരം അധിക ദിവസം കിടന്നാൽ പ്രദേശത്തെ വൈദ്യുതി ബന്ധം തന്നെ പൂർണമായും ഇല്ലാതാകും. രണ്ടു പോസ്റ്റുകളും ഒടിയുകയും വൈദ്യുതി വിതരണം തന്നെ പൂർണമായും ഇല്ലാതാകും. ഈ സാഹചര്യത്തിൽ അടിയന്തരമായി മരം വെട്ടിമാറ്റി വൈദ്യുതി വിതരണം പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, പോസ്റ്റ് ഒടിഞ്ഞാൽ മാത്രമേ തകരാർ പരിഹരിക്കൂ എന്ന വാശി പോലെയാണ് ഇപ്പോൾ കെ.എസ്.ഇ.ബി അധികൃതരുടെ നിലപാട്.