പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ പൂട്ടിത്തുടങ്ങി; പ്രതിഷേധം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന ഇന്റലിജന്‍സ്; സംസ്ഥാനത്ത് വന്‍ സുരക്ഷ ക്രമീകരണങ്ങൾ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു.

പ്രതിഷേധം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രങ്ങളില്‍ പൊലീസിനെ കൂടുതലായി വിന്യസിച്ചു. കേരളം കൂടാതെ കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളിലും സുരക്ഷ ഏര്‍പ്പെടുത്തി.
തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറ‌ഞ്ഞു.

നിലവില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യുന്ന നടപടികള്‍ ആരംഭിച്ചു. കേരളത്തിലും പോപ്പുലര്‍ ഫ്രണ്ട് ശക്തികേന്ദ്രങ്ങളില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ആലുവയില്‍ ആര്‍എസ്‌എസ് കാര്യാലയത്തിനും നേതാക്കള്‍ക്കും സുരക്ഷയ്ക്കായി സിആര്‍പിഎഫിനെ നിയോഗിച്ചു.

പിഎഫ്‌ഐക്കെതിരെ നടത്തിയ റെയ്ഡില്‍ അവര്‍ ചില ആര്‍എസ്‌എസ് നേതാക്കളെ ലക്ഷ്യമിട്ടിരുന്നതായ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ആര്‍എസ്‌എസ് നേതാക്കള്‍ക്ക് സുരക്ഷ ഒരുക്കുന്നത്.