കണ്ണിന് നിറം പകർന്ന്, കാതിന് നാദ ഘോഷ ലഹരി നൽകി പൂരത്തിന് തുടക്കമായി: തന്ത്രി കണ്ഠരര് മോഹനര് ദീപം തെളിയിച്ചു; കൊമ്പൻമാർ നിരന്നു തുടങ്ങി

കണ്ണിന് നിറം പകർന്ന്, കാതിന് നാദ ഘോഷ ലഹരി നൽകി പൂരത്തിന് തുടക്കമായി: തന്ത്രി കണ്ഠരര് മോഹനര് ദീപം തെളിയിച്ചു; കൊമ്പൻമാർ നിരന്നു തുടങ്ങി

സ്വന്തം ലേഖകൻ
കോട്ടയം: കണ്ണിന് നിറം പകർന്ന്, കാതിന് നാദഘോഷ ലഹരിപടർത്തി തിരുനക്കര മഹാദേവക്ഷേത്രത്തിലെ പകൽപ്പൂരത്തിന് തുടക്കമായി. വെയിലൊന്നാറാൻ കാത്തു നിന്ന് വൈകിട്ട് നാലരയോടെയാണ് ക്ഷേത്ര മൈതാനത്ത് പകൽപ്പൂരത്തിന് തുടക്കമായത്. രാവിലെ 11 മുതൽ തന്നെ ക്ഷേത്രത്തിലേയ്ക്ക് വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങൾ എത്തിത്തുടങ്ങിയിരുന്നു. തുടർന്ന് വൈകിട്ട് നാലരയോടെ പൂരപ്രേമികൾക്ക് ആവേശം നിറച്ച് ക്ഷേത്രമൈതാനത്ത് പൂരത്തിന് തുടക്കമായി.  തന്ത്രി താഴ്മൺ മഠം കണ്ഠരര് മോഹനരര് ഭദ്രദീപം തെളിയിച്ചതോടെ കൊമ്പൻമാർ ഓരോരുത്തരായി മൈതാനത്തേയ്ക്ക് നിരന്നു തുടങ്ങി.
ചെറുശേരി കുട്ടൻമാരാരുടെ നേതൃത്വത്തിൽ സ്്‌പെഷ്യൽ പഞ്ചാരിമേളമായിരുന്ന മേളപ്രേമികൾക്ക് ആവേശമായി മൈതാനത്ത് നിരന്നത്.  തുടർന്ന് ഓരോ കൊമ്പന്മാരായി മൈതാനത്തേയ്ക്ക് നിരന്നു തുടങ്ങിയിട്ടുണ്ട്. പാമ്പാടി രാജൻ, ഭാരത് വിനോദ്, ഈരാറ്റുപേട്ട അയ്യപ്പൻ, ശങ്കരംകുളങ്ങര മണികണ്ഠൻ, നായരമ്പലം രാജശേഖരൻ, ഗുരുവായൂർ ദേവസ്വം സിദ്ധാർഥൻ, തിരുവേഗപ്പുറ പത്മനാഭൻ, ചൈത്രം അച്ചു, തെച്ചിക്കോട്ടുകാവ് ദേവീദാസൻ, തോട്ടുചാലിൽ ബോലോനാഥ്, കുളമാക്കിൽ ഗണേഷ്, വെളിന്നല്ലൂർ മണിക്ഠണൻ, കുന്നുേമൽ പരശുരാമൻ, വലിയവീട്ടിൽ ഗണപതി, ചെറായി ശ്രീ പരമേശ്വരൻ, പുത്തൻകുളം കേശവൻ, ഉഷശ്രീ ദുർഗപ്രസാദ്, തോട്ടയ്ക്കാട് കണ്ണൻ, ഭാരത് വിശ്വനാഥൻ, ഗുരുവായൂർ ദേവസ്വം കൃഷ്ണനായായണൻ, മഞ്ഞക്കടമ്പിൽ വിനോദ്, പനയ്ക്കൽ നന്ദൻ എന്നീ 22 ഗജവീരന്മാരാണ് പൂരത്തിലേയ്ക്ക് അണിനിരന്നു തുടങ്ങിയത്.
കാരാപ്പുഴ അമ്പലക്കടവ് ദേവിക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രം, പുതിയ തൃക്കോവിൽ മഹാവിഷ്ണക്ഷേത്രം, കോടിമത പള്ളിപ്പുറത്ത് കാവ്, മുട്ടമ്പലം കൊപ്രത്ത് ദുർഗ ദേവി ക്ഷേത്രം, പാറപ്പാടം ദേവി ക്ഷേത്രം, നാഗമ്പടം മഹാദേവ ക്ഷേത്രം, തളിക്കോട്ട മഹാദേവ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കൽ ദേവിക്ഷേത്രം, മള്ളൂർ കുളര മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽനിന്നാണു ചെറുപൂരങ്ങളെത്തിയത്.