
കോട്ടയം: പൂഞ്ഞാറിന്റെ ഭാവി ആര് ശോഭനമാക്കും എന്ന കാത്തിരിപ്പിലാണ് ജനം. വികസന പാത തുടരാന്‍ എല്‍.ഡി.എഫിന്റെ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, സഹകരണ മേഖലയിലെ വിപുലമായ ബന്ധങ്ങളില്‍ പ്രതീക്ഷവെച്ചു
യു.ഡി.എഫിന്റെ സജി ജോസഫ്.
പഴയ പൊടികൈകള്‍ തട്ടിയെടുത്ത് എൻഡി.എയുടെ പി.സി ജോര്‍ജ്.
ഈരാറ്റുപേട്ട നഗരസഭയും കൂട്ടിക്കല്‍, തിടനാട്, തീക്കോയി, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, പാറത്തോട്, മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്. ഈരാറ്റുപേട്ട നഗരസഭ, തിടനാട്, പൂഞ്ഞാര്‍, മുണ്ടക്കയം, കൂട്ടിക്കല്‍ പഞ്ചായത്തുകള്‍ യു.ഡി.എഫിനാണു ഭരണം.
എരുമേലി പഞ്ചായത്തില്‍ ഭൂരിപക്ഷം യു.ഡി.എഫിനാണെങ്കിലും സംവരണ വിഭാഗത്തില്‍ നിന്നുള്ള അംഗം ഇല്ലാത്തതിനാല്‍ എല്‍.ഡി.എഫ് അംഗമാണു പ്രസിഡന്റ്. തീക്കോയി, കോരുത്തോട്, പാറത്തോട് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിനാണു ഭരണം. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ ബി.ജെ.പിയും ഭരണം നടത്തുന്നു.
ശബരി വിമാനത്താവളവും ശബരിപാതയുമൊക്കെ പ്രാധാന്യമുള്ള വിഷയങ്ങളാണു മണ്ഡലത്തില്‍. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ചെയ്ത വികസന പ്രവര്‍ത്തനങ്ങളാണ് എല്‍.ഡി.എഫ് സ്ഥനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ഉയര്‍ത്തിക്കാട്ടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ചു വര്‍ഷം കൊണ്ടു മണ്ഡലത്തിലെ റോഡുകള്‍ മികച്ചതാക്കാന്‍ എം.എല്‍.എയ്ക്കു സാധിച്ചിരുന്നു. മണ്ഡലത്തിലുണ്ടാക്കിയ വ്യക്തിബന്ധങ്ങളും വോട്ടായി മാറുമെന്നാണു സെബാസ്റ്റ്യന്റെ പ്രതീക്ഷ.
ഒരേ പേരുള്ള അപരനെ നിര്‍ത്തി സെബാസ്റ്റ്യന്‍ കുളത്തിങ്കലിനെതിരെ നീക്കം നടന്നിരുന്നു. മലപ്പുറം സ്വദേശിയായ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എന്നു പേരുള്ള മലപ്പുറം സ്വദേശിയാണ് പത്രിക സമര്‍പ്പിച്ചത്. എന്നാല്‍, ശരിയായി പൂരിപ്പിക്കാത്തിനാല്‍ പത്രിക തള്ളിപ്പോയിരുന്നു. ബി.ജെ.പിയാണ് ഇയാളെ ഇറക്കിയതെന്ന ആരോപണം ശക്തമാണ്.
അവസാന നിമിഷമാണ് എത്തിയതെങ്കിലും സഹകരണ മേഖലയില്‍ ഉണ്ടാക്കിയ ബന്ധങ്ങളാണു യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രതീക്ഷ. കഴിഞ്ഞ തവണ മത്സരിച്ച ടോമി കല്ലാനി മുതലുള്ളവര്‍ സ്ഥാനാര്‍ഥിയാകുമെന്നു പ്രചാരണമുണ്ടായിരുന്നു.
ഒടുവില്‍ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതിനു പിന്നാലെയാണു സജിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
എന്‍.ഡി.എ. പ്രതീക്ഷ പി.സി ജോര്‍ജിന്റെ വ്യക്തിബന്ധങ്ങളിലാണ്. പി.സി ജോര്‍ജ് നേരിടുന്ന ശക്തമായ പഴയ എതിര്‍പ്പ് ഇപ്പോഴും അങ്ങനെ തന്നെയുണ്ടെന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രകടനങ്ങളില്‍ നിന്നു തന്നെ വ്യക്തമായി കഴിഞ്ഞു.



