
പൊന്‍കുന്നം: കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാള്‍ 20 വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിലായി.
വാഴൂർ വെട്ടുവേലികുന്നേൽ വീട്ടിൽ ലിൻസൺ ഡൊമനിക്ക് (ബിജു 53) നെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 1995,96,97,2001 തുടങ്ങിയ വർഷങ്ങളിലായി സാമ്പത്തികതട്ടിപ്പ് നടത്തിയ കേസിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും തുടർന്ന് കോടതി ഇയാൾക്ക് ആറുമാസം തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇയാൾ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനുശേഷം ഇയാൾ പല പേരുകളിലായി വിവിധയിടങ്ങളിൽ താമസിച്ചു വരികയായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ ഇയാളെ അടൂരിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു.
പൊന്‍കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ്.റ്റി, എസ്.ഐ മാഹീന്‍ സലിം, സി.പി.ഓ മാരായ വിനീത് ആര്‍. നായര്‍,കിരണ്‍ എസ്.കര്‍ത്താ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.