
കോട്ടയം: ഡി സി കിഴക്കെമുറിയുടെ പത്നി പൊന്നമ്മ ഡിസി (90) അന്തരിച്ചു. രണ്ടു പതിറ്റാണ്ടോളം ഡി സി ബുക്സിന്റെ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ചിരുന്നു. തിരുവല്ല ബാലികാമഠം സ്കൂളിലെ അധ്യാപികയായിരുന്നു. 1974-ൽ ഡി സി കിഴക്കെമുറി ഡി സി ബുക്സ് ആരംഭിച്ച സമയത്ത് നേതൃത്വപരമായ പങ്കാളിത്തം വഹിച്ചത് പൊന്നമ്മ ഡീസിയായിരുന്നു.
തകഴി, ബഷീർ, സി ജെ തോമസ് തുടങ്ങി ആദ്യകാല എഴുത്തുകാരുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന പൊന്നമ്മ ഡീസി സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായിരുന്നു.
ഡി സി കിഴക്കെമുറിക്ക് ലഭിച്ച പത്മഭൂഷൻ ബഹുമതി കെ ആർ നാരായണനിൽ നിന്ന് ഏറ്റുവാങ്ങിയത് പൊന്നമ്മ ഡീസിയായിരുന്നു. ചെങ്ങന്നൂർ കടക്കേത്തു പറമ്പിൽ പി പി ഐസക്കിന്റെയും റേച്ചലിന്റെയും ഇളയ പുത്രിയായി 1934 ഡിസംബർ മൂന്നിനായിരുന്നു ജനനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്കാരം ഇരുപത്തിയേഴാം തിയതി ഞായറാഴ്ച കോട്ടയം ലൂർദ് ഫൊറോണ പള്ളിയിൽ വൈകിട്ട് മൂന്നുമണിക്ക് നടക്കും. മക്കൾ: താര, മീര, രവി ഡി സി. മരുമക്കൾ: ജോസഫ് സത്യദാസ്, അനിൽ വർഗീസ്, രതീമ രവി.