
കോട്ടയം: പൊൻകുന്നം തോണിപ്പാറയിൽ വാടകവീട്ടിനുള്ളിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മാന്നാർ സ്വദേശികളായ സാജനും ഭാര്യ അനീഷയുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ശരീരത്തിൽ നിന്ന് രക്തം വാർന്ന നിലയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
ദമ്പതികളോടൊപ്പം മൂന്ന് വയസുള്ള കുട്ടിയും വീട്ടിലുണ്ടായിരുന്നു. കുട്ടിക്ക് യാതൊരു പരിക്കോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്ന് പൊലീസ് അറിയിച്ചു. കുട്ടിയുടെ കരച്ചിൽ കേട്ടാണ് വീട്ടുടമ സ്ഥലത്തെത്തിയത്. എന്നാൽ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ വീട്ടുടമ ഇവരെ ഇവിടെ എത്തിച്ചയാളുമായി ബന്ധപ്പെട്ടു.
തുടർന്ന് ഇയാൾ എത്തിയ ശേഷം മറ്റൊരു താക്കോൽ ഉപയോഗിച്ച് വീട് തുറന്നപ്പോഴാണ് ഹാളിൽ ദമ്പതികൾ രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് ഇവർ വാടകയ്ക്ക് ഇവിടെ താമസിക്കാൻ എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ ഇവിടെ എത്തിയതിനു ശേഷം വീട്ടിനുള്ളിൽ നിന്ന് ഇടയ്ക്കിടെ ബഹളം കേൾക്കാറുണ്ടായിരുന്നുവെന്ന് വീട്ടുടമ പൊലീസിനെ അറിയിച്ചു. ദമ്പതികൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായും ബന്ധുക്കൾ പറഞ്ഞു. സംഭവസ്ഥലത്ത് ബലപ്രയോഗത്തിന്റെ വ്യക്തമായ സൂചനകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയെ ബന്ധുക്കൾക്ക് കൈമാറിയതായും സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊൻകുന്നം പൊലീസ് അറിയിച്ചു.



