
ആലപ്പുഴ: കൊറ്റകുളങ്ങര ദേവീക്ഷേത്രത്തില്‍ കൊച്ചുകലാകാരിയോട് പൊലീസിന്റെ ക്രൂരത. പത്ത് വയസ്സുകാരി സ്റ്റേജില്‍ വയലിൻ വായിക്കുന്നതിനിടെ പൊലീസ് എത്തി ലൈറ്റും സൗണ്ടും ഓഫാക്കി പരിപാടി നിർത്തിച്ചു.
തെക്കേ ചേരുവാരം ഉത്സവത്തോടനുബന്ധിച്ച് മലപ്പുറം സ്വദേശി ഗംഗ ശശിധരൻ അവതരിപ്പിച്ച വയലിൻ പരിപാടിക്കിടെയാണ് സംഭവം. “മരുതമലയ് മാമണിയെ മുരുകയ്യാ” എന്ന തമിഴ് പാട്ട് വയലിനില്‍ വായിച്ചുകൊണ്ടിരുന്ന കുഞ്ഞ് പേടിച്ച് വിറച്ച് കണ്ണു തുറിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പരിപാടി അവസാനിക്കാൻ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഉണ്ടായ പൊലീസ് നടപടിയില്‍ ഭക്തജനങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. വായിച്ചു കൊണ്ടിരിക്കുന്ന പാട്ട് പൂർത്തീകരിക്കാൻ പോലും പൊലീസ് സമ്മതിച്ചില്ലെന്നും പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ അനുവദിച്ച സമയം കഴിഞ്ഞു എന്നാണ് പൊലീസിന്റെ വാദം. പോലീസിന്റെ അനാവശ്യമായ വല്യേട്ടൻ കളിക്കെതിരെ സോഷ്യല്‍ മീഡിയയിലും വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ‘ഈ സമയത്ത് ഒരു മയക്കുമരുന്നുകാരനെയെങ്കിലും പിടിക്കാനുള്ള ആർജ്ജവം കാണിച്ചിരുന്നെങ്കില്‍.. പാവം ആ കുഞ്ഞ് കലാകാരി’ തുടങ്ങി നിരവധി പ്രതികരണങ്ങളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.
വയലിൻ മാന്ത്രികതയാല്‍ സംഗീതാസ്വാദകരെ വിസ്മയിപ്പിക്കുന്ന ഗംഗ ശശിധരന് സോഷ്യല്‍ മീഡിയയില്‍ ആരാധകരേറെയാണ്. അടുത്തിടെ വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ഗംഗ അവതരിപ്പിച്ച വയലിൻ കച്ചേരി സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായിരുന്നു