
തൃശൂർ: തൃശ്ശൂരില്‍ ബി.ജെ.പി. നടത്തിയ പോലീസ് കമ്മീഷണർ ഓഫീസ് മാർച്ചിനിടെ, ബി.ജെ.പി. നേതാവ് ശോഭാ സുരേന്ദ്രൻ നടത്തിയ പ്രസംഗം ആഭ്യന്തര വകുപ്പിനെ പ്രതിരോധത്തിലാക്കി.
മാർച്ചിനെക്കുറിച്ച് വിവരങ്ങള്‍ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഒന്നാംതരം മോദി ഫാനായ പോലീസ് ഉദ്യോഗസ്ഥർ ഇവിടെയുണ്ട്” എന്ന പരാമർശത്തെ തുടർന്നാണ് ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. മാർച്ചില്‍ പങ്കെടുക്കുന്നതിന് തൊട്ടുമുമ്പ് ശോഭാ സുരേന്ദ്രനെ വിളിച്ച പോലീസ് ഉദ്യോഗസ്ഥൻ ആരാണെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
പോലീസിലെ 60 ശതമാനം ഉദ്യോഗസ്ഥരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകരാണെന്നും, അവരെല്ലാം ബി.ജെ.പി. അനുഭാവികളാണെന്നും ശോഭ സുരേന്ദ്രൻ പ്രസംഗത്തില്‍ അവകാശപ്പെട്ടിരുന്നു. കൂടാതെ, “പിണറായി വിജയനെ കാണുമ്പോള്‍ അരിവാള്‍ പോലെ നട്ടെല്ല് വളയുന്ന പോലീസുകാരെക്കൊണ്ട് സല്യൂട്ട് അടിപ്പിക്കും” എന്നും അവർ കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റൊരു സംഭവത്തില്‍, ബി.ജെ.പി. സി.പി.ഐ.എം. ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ബി.ജെ.പി. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബിന് തലയ്ക്ക് പരിക്കേറ്റു. പോലീസിലെ ഒരു ഉദ്യോഗസ്ഥൻ മനഃപൂർവം ആക്രമിച്ചതാണെന്ന് ബി.ജെ.പി. ആരോപിച്ചു. ഇതിനെക്കുറിച്ച് ബി.ജെ.പി.യും സ്വതന്ത്രമായ അന്വേഷണം നടത്തുന്നുണ്ട്.
തനിക്ക് മർദ്ദനമേറ്റതുമായി ബന്ധപ്പെട്ട് ജസ്റ്റിൻ ജേക്കബ് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നല്‍കി. രാഷ്ട്രീയ വിരോധം കാരണം തന്നെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു ഉദ്യോഗസ്ഥന്റെ ലക്ഷ്യമെന്നും, ലാത്തി കൊണ്ട് തലയ്ക്ക് അടിച്ചപ്പോള്‍ തല വെട്ടിച്ചുമാറ്റിയത് കൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടതെന്നും അദ്ദേഹം പരാതിയില്‍ ആരോപിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശമില്ലാതെയും പ്രകോപനമില്ലാതെയും നടന്ന ഈ ആക്രമണം ഒരു ക്രിമിനല്‍ കുറ്റമാണെന്നും ജസ്റ്റിൻ പരാതിയില്‍ പറയുന്നു.