
അമിത ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും കൂടുന്നു; കോട്ടയം ജില്ലയിൽ സ്വയം വിരമിക്കലിന് അപേക്ഷിക്കുന്ന പോലീസുകാരുടെ എണ്ണത്തിൽ വർധനവ്, വിആര്‍എസിന് അപേക്ഷിച്ചിരിക്കുന്നത് പോലീസുകാരന്‍ മുതല്‍ ഡിവൈഎസ്പി വരെ 11പേർ, പോലീസുകാർക്കിടയിൽ ആത്മഹത്യകളും കൂടുന്നു
കോട്ടയം: ജില്ലയിൽ പോലീസ് സേനയിൽ സ്വയം വിരമിക്കൽ കൂടുന്നു. അമിത ജോലിയും മാനസിക സമ്മര്‍ദ്ദവും മൂലം സ്വയം വിരമിക്കലിന് അപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്നാണ് കണക്കുകൾ സൂചുപ്പിക്കുന്നത്.
പോലീസുകാരന്‍ മുതല്‍ ഡിവൈഎസ്പി വരെ 11 പോലീസുകാരാണ് വിആര്‍എസിന് അപേക്ഷിച്ചിരിക്കുന്നത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ (എസ്‌എച്ച്‌ഒ) ഉള്‍പ്പെടെയുള്ള പോലീസുകാരുടെ മാനസിക സമ്മര്‍ദം വര്‍ധിച്ചതോടെ ജീവനൊടുക്കിയ പോലീസുകാരുടെ എണ്ണം കൂടുകയാണ്.
കഴിഞ്ഞ മാസം രണ്ട് ഉദ്യോഗസ്ഥര്‍ വിആര്‍എസ് വാങ്ങി സര്‍വീസ് അവസാനിപ്പിച്ചു. ജോലി ഉപേക്ഷിച്ച് മറ്റു മേഖലകള്‍ തേടുകയാണ് പോലീസുകാര്‍. അമിതജോലിയും മാനസിക സമ്മര്‍ദ്ദവും മാനസികനിലയെവരെ ബാധിക്കുന്നതോടെ കുടുംബ ജീവിതത്തിലും പ്രശ്നങ്ങള്‍ ഉണ്ടാകുന്നതാണു ജോലി ഉപേക്ഷിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 7.30നു സ്റ്റേഷനില്‍ എത്തിയാല്‍ രാത്രി വൈകിയാണു വീട്ടിലേക്ക് പോകാന്‍ കഴിയുന്നത്. തിരക്കുണ്ടെങ്കില്‍ സ്‌റ്റേഷനില്‍ത്തന്നെ കഴിയുന്ന ദിവസവുമുണ്ട്. ആവശ്യത്തിന് വിശ്രമം ലഭിക്കാത്തതിനാല്‍ മാനസിക സമ്മര്‍ദവും ആരോഗ്യപ്രശ്നങ്ങളും ഏറുന്നതാണ് ഈ ജോലി വിട്ടുപോകാന്‍ കാരണമെന്ന് മറ്റ് ജോലികളിലേക്ക് പോയ ഉദ്യോഗസ്ഥര്‍ പറയുന്നു.
ടൈം ഷെഡ്യൂള്‍ ഇല്ലാത്തതിനാല്‍ പലര്‍ക്കും മണിക്കൂറുകളോളം വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവരുന്നുണ്ട്. പല പോലീസ് സ്റ്റേഷനുകളിലും പതിനാറും പതിനേഴും മണിക്കൂര്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുണ്ട്.
സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍മുതല്‍ എസ്‌എച്ച്‌ഒമാര്‍വരെ ഇത്തരത്തില്‍ പതിനാറും പതിനേഴും മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യുകയാണ്. ജോലിഭാരം കൂടുന്നതും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയാതെ വരുന്നതും പല ഉദ്യോഗസ്ഥരെയും മാനസിക സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.
അമിതജോലിക്ക് പുറമേ ഇലക്‌ഷന്‍ പ്രഖ്യാപിച്ചാല്‍ എസ്‌ഐ മുതല്‍ ഡിവൈഎസ്പി വരെയുള്ളവര്‍ ജില്ലയ്ക്കു പുറത്ത് ജോലിക്ക് പോകേണ്ടിയും വരും. കഴിഞ്ഞദിവസം കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ വിഴിഞ്ഞം സബ് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കിയിരുന്നു.