
കോട്ടയത്ത് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവ് ; ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്ന സംഘം പിടിയിൽ; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെയും വലയിലാക്കി പോലീസ്
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായും, കൂടാതെ വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗവുമായും ഇന്നലെ രാത്രി
കോട്ടയം ജില്ലയിൽ ഉടനീളം പോലീസ് വ്യാപക പരിശോധന നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്.എച്ച്.ഓ മാരെയും പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിശോധന.
ഈ പരിശോധനയിൽ എൻ.ഡി.പി.എസ് ആക്ട് പ്രകാരം 28 കേസും, അബ്കാരി ആക്ട് പ്രകാരം 39 കേസും കോട്പ ആക്ട് പ്രകാരം 35 കേസും ഉൾപ്പെടെ മൊത്തം 172 കേസുകൾ രജിസ്റ്റർ ചെയ്യുകയും 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
വാറന്റ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായും, കാപ്പാ ചുമത്തിയ പ്രതികള്‍ക്കായും ലോഡ്ജൂകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളില്‍ പ്രത്യേക പരിശോധനയും നടത്തി. വാറണ്ട് കേസുകളിൽ ഒളിവിൽ കഴിഞ്ഞിരുന്ന 315 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കൂടാതെ കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിയുകയായിരുന്ന 11 പേരെയും പിടികൂടി. ഗുണ്ടകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പരിശോധന നടത്തിയത്. 300 ഓളം ഗുണ്ടകളെ പരിശോധിക്കുകയും, 60 ഓളം പേരെ കരുതൽ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തു.
ജില്ലയിലെ ബസ്റ്റാൻഡുകൾ, മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രത്യേകം മഫ്തി പോലീസും, ബൈക്ക് പെട്രോളിങ്ങും, ജില്ലാ അതിർത്തികൾ കേന്ദ്രീകരിച്ച് പ്രത്യേകം വനിതാ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു.