ഏറ്റുമാനൂരിൽ പൊലീസിനു നേരെ പെട്രോൾ ബോംബെറിഞ്ഞ കേസിൽ നാലു പ്രതികൾ കൂടി പിടിയിൽ: പിടിയിലായവരിൽ ഒരാൾ പ്രായപൂർത്തിയാകാത്തയാൾ; പിടിയിലായവർ ഓട്ടോഡ്രൈവറെ ആക്രമിച്ച് പണം തട്ടിയെടുത്ത കേസിലും പ്രതികൾ

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: ഏറ്റുമാനൂർ അതിരമ്പുഴയിൽ പൊലീസിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം നാലു പ്രതികൾ കൂടി പിടിയിൽ. അതിരമ്പുഴ പടിഞ്ഞാറ്റുംഭാഗം കോട്ടമുറി പ്രിയദർശിനി കോളനിയിൽ അമ്പലത്തറ സുധി മിൻരാജ് (19), കൊച്ചുപുരയ്ക്കൽ വീട്ടിൽ ആൽബിൻ കെ.ബോബൻ (20), മാടപ്പള്ളി വീട്ടിൽ ബിബിൻ ബെന്നി (18)എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്നതിനിടെ പണം തീർന്നതിനെ തുടർന്ന് ചേർത്തല സ്വദേശിയായ ഓട്ടോഡ്രൈവറെ ഓട്ടം വിളിച്ചുകൊണ്ട് ഏറ്റുമാനൂർ ഭാഗത്ത് എത്തി കുരുമുളക് സ്‌പ്രേപ്രയോഗിച്ച് 2500 രൂപ തട്ടിയെടുത്തതും ഇതേ സംഘം തന്നെയാണെന്നും പൊലീസ് സംഘം കണ്ടെത്തി. കേസിൽ നേരത്തെ അറസ്റ്റിലായ
കോട്ടമുറി വലിയേടത്ത് ബെന്നിയുടെ മകൻ ഡെൽവിൻ ജോസഫ്(21) , അതിരമ്പുഴ പടിഞ്ഞാറ്റുഭാഗം ഓണംതുരുത്ത്കവല മേടയിൽ അലക്‌സ് പാസ്‌കൽ (19), ശ്രീകണ്ഠമംഗലം കുറ്റിയക്കവല കറുകച്ചേരിൽ അനന്ദകൃഷ്ണൻ (18),
അതിരമ്പുഴ കോട്ടമുറി പ്രിയദർശനി കോളനിയിൽ വേമ്പനമുകളേൽ വിഷ്ണു യോഗേഷ് (18) എന്നിവരെ നേരത്തെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ ഇതുവരെ ഒൻപത് പ്രതികൾ അറസ്റ്റിലായി.
കഴിഞ്ഞ മാസം 21 നായിരുന്നു കേസിനാസ്പദമായ സംഭവം. അതിരമ്പുഴ കോട്ടമുറി കോളനിയുടെ വഴിയിലൂടെ ബൈക്ക് അമിത വേഗത്തിൽ ഓടിച്ചതിനെ ചോദ്യം ചെയ്തവരുടെ വീട് കയറി കഞ്ചാവ് മാഫിയ സംഘം ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് വീണ്ടും വീടുകൾ ആക്രമിക്കാൻ പ്രതികൾ രണ്ട് വാഹനങ്ങളിലായി എത്തി. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ പൊലീസ് പെട്രോളിംങ് വാഹനത്തിനു നേരെ പ്രതികൾ പെട്രോൾ ബോംബ് എറിയുകയായിരുന്നു.
കേസിലെ പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനൂപ് സി.നായർ, ജയരാജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ മഹേഷ് കൃഷ്ണൻ, സജേഷ് ടി.സി, ര്ഞ്ജിത്ത്, സിബിച്ചൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ദിവസങ്ങളോളമായി ഊട്ടിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ കയ്യിലെ പണം തീർന്നതോടെ ട്രെയിൻ മാർഗം ചേർത്തലയിൽ എത്തി. ഇപ്പോൾ പിടിയിലായ നാലു പേരും, മറ്റൊരു പ്രതിയുമാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്. തുടർന്ന് ഇവിടെ നിന്നും ഓട്ടോറിക്ഷയിൽ ഏറ്റുമാനൂരിലേയ്ക്ക് പോരുകയായിരുന്നു. ഏറ്റുമാനൂരിൽ എത്തിയ ശേഷം പ്രതികൾ ഓട്ടോഡ്രൈവറുടെ മുഖത്ത് കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് ഇയാളുടെ പക്കലുണ്ടായിരുന്ന 2500 രൂപ തട്ടിയെടുത്ത് നാടുവിട്ടു. തുടർന്ന് ഈ പണം തീർന്നതോടെ പ്രതികൾ ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എത്തി. ഈ സമയം രഹസ്യവിവരം ലഭിച്ചെത്തിയ പൊലീസ് സംഘം പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.