
സ്വന്തം ലേഖകൻ
കോഴിക്കോട്: മുന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനെ പോലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്ന് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പരാതി. സെന്‍ട്രല്‍ ടാക്സ് & സെന്‍ട്രല്‍ എക്സൈസ് കമ്മീഷണറേറ്റ് ഇന്‍സ്പെക്ടറായി ജോലി ചെയ്യുന്ന സന്ദീപ് നൈനിനെ പോലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഭാര്യ രേണുവാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പരാതി നല്‍കിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച രേണു പക്ഷേ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
രാവിലെ 7.45ന് കസ്റ്റഡിയിലെടുത്ത ഭര്‍ത്താവ് ബോധരഹിതനായി കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെന്ന് പിന്നീട് പോലീസ് അറിയിക്കുകയായിരുന്നു. രണ്ട് മണിക്കൂര്‍ നാല്‍പ്പത്തിയഞ്ച് മിനുട്ട് ഭര്‍ത്താവിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ബോധരഹിതനായതാണെന്നാണ് പരാതിയുടെ ഉള്ളടക്കം. തങ്ങളുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ച് കടന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മതിയായ രേഖകളോ വാറന്റോ ഇല്ലാതെ തങ്ങളുടെ താമസസ്ഥലം റെയ്ഡ് ചെയ്ത പോലീസ് തന്നോടും കുടുംബത്തോടും മോശമായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. റെയ്ഡില്‍ വീട്ടില്‍ നിന്ന് ഒന്നും കണ്ടെത്താന്‍ കഴിയാഞ്ഞ പോലീസ് പിന്നീട് സമന്‍സോ വാറന്റോ ഇല്ലാതെ ചോദ്യം ചെയ്യലെന്ന വ്യാജേന ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കുകയും കാര്‍, മൊബൈല്‍ ഫോണ്‍ എന്നിവയെല്ലാം പിടിച്ചെടുത്തെന്നും ഉപദ്രവിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.



