മദ്യലഹരിയില്‍ എസ്.ഐയെ കയ്യേറ്റം ചെയ്തു; സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Spread the love

തിരുവനന്തപുരം: മദ്യലഹരിയില്‍ പൊലീസുദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത സി.പി.എം- ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്.

കഴക്കൂട്ടം എസ്.ഐയെയാണ് ഇവർ കയ്യേറ്റം ചെയ്തത്. അക്രമത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് തിരിച്ചില്‍ ഊർജിതമാക്കിയിരിക്കുകയാണ്. ഞായറാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.

സി.പി.എം ശ്രീകാര്യം ബ്രാഞ്ച് സെക്രട്ടറി ഷഹീൻ, നിധിൻ, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി മനു കൃഷ്ണൻ, ജോഷി ജോണ്‍ എന്നിവർക്കെതിരെയാണ് കേസ്. മദ്യലഹരിയില്‍ കടയിലെത്തി ബഹളമുണ്ടാക്കിയ പ്രതികള്‍ ഇത് തടയാനെത്തിയ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ എസ്.ഐ മിഥുനെ കയ്യേറ്റം ചെയ്യുകയും തള്ളിയിടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കാര്യവട്ടം ജംഗ്ഷന് സമീപത്തെ കടയിലെത്തിയ പ്രതികള്‍ ജ്യൂസ് ആവശ്യപ്പെട്ടു. ഇത് നല്‍കാൻ വൈകിയതോടെ കടയിലെ ജീവനക്കാരനുമായി തർക്കമുണ്ടായി.

പിന്നാലെ കടയുടമയെയും മർദിച്ചു. സി.പി.എം പ്രവർത്തകരാണെന്നും കാണിച്ചുതരാമെന്നും അക്രമികള്‍ ഭീഷണിപ്പെടുത്തിയതായി കടയുടമ പറഞ്ഞു. വിവരമറിഞ്ഞെത്തിയ കഴക്കൂട്ടം എസ്.ഐയെയും കയ്യേറ്റം ചെയ്തു.

കൂടുതല്‍ പൊലീസുകാർ സ്ഥലത്ത് എത്തിയതോടെ പ്രതികള്‍ രക്ഷപ്പെട്ടു. മദ്യലഹരിയിലാണ് നാല് പേരും കടയിലെത്തിയതെന്ന് ജീവനക്കാരും കടയുടമയും പൊലീസിനോട് പറഞ്ഞു. പ്രതികള്‍ക്കെതിരെ രണ്ട് കേസുകള്‍ കഴക്കൂട്ടം പൊലീസ് രജിസ്റ്റർ ചെയ്തു.