
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിലെ തീയറ്റിന്റെ സീറ്റ് കുത്തിക്കീറിയ പ്രതി പിടിയിൽ. നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പോക്കറ്റടിക്കാരിൽ ഒരാളെയാണ് സിസിടിവി ക്യാമറ കണ്ട് തിരിച്ചറിഞ്ഞ് തീയറ്റർ ജീവനക്കാർ തന്നെ പൊലീസിൽ ഏൽപ്പിച്ചത്. ഇന്നലെ വൈകിട്ടാണ് നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നവരിൽ ഒരാൾ തിയറ്ററിനുള്ളിൽ ഇരുന്ന് സിഗരറ്റ് വലിക്കുന്നത് ജീവനക്കാർ സിസിടിവി ക്യാമറയിലൂടെ കണ്ടത്. തുടർന്ന് ഇവർ ഇയാളെ പിടികൂടുകയായിരുന്നു.
കഴിഞ്ഞ ദിവസം തീയറ്ററിനുളളിൽ ഷോയ്ക്കിടയിൽ സീറ്റ് കുത്തിക്കീറിയ ആളുമായി സാമ്യമുള്ളതിനെ തുടർന്നാണ് ജീവനക്കാർ ഇയാളെ പിടികൂടി ചോദ്യം ചെയ്തത്. ആദ്യം ഇയാൾ കുറ്റം സമ്മതിച്ചില്ലെങ്കിലും പിന്നീട് വിശദമായി ചോദിച്ചതോടെ കാര്യം തുറന്നു പറഞ്ഞു. തുടർന്ന് തീയറ്റർ അധികൃതർ വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിനെ വിളിച്ചു വരുത്തി, പ്രതിയായ യുവാവിനെ കൈമാറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയെയുമായി പൊലീസ് സ്റ്റേഷനിൽ എത്തി വിശദമായി ചോദ്യം ചെയ്‌തെങ്കിലും സ്വന്തം പേരുപോലും പറയാൻ സാധിക്കാത്ത അവസ്ഥയിൽ മദ്യപിച്ച നിലയിലായിരുന്നു ഇയാൾ. പൊലീസ് സംഘം ഇയാളെ സ്റ്റേഷനിൽ ഇരുത്തി ചോദ്യം ചെയ്തു.
രാത്രിയിൽ ഇയാളെ സ്‌റ്റേഷനിൽ ഇരുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നഗരമധ്യത്തിലെ തീയറ്ററിന്റെ സീറ്റുകൾ കത്തി ഉപയോഗിച്ച് ഇയാൾ കുത്തിക്കീറിയത്. ഈ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെ തീയറ്റർ അധികൃതർ വെസ്റ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
തീയറ്ററിനുള്ളിൽ അനധികൃത പ്രവർത്തനങ്ങളും അക്രമങ്ങളും നിരീക്ഷിക്കാൻ സാധിക്കുന്ന ആധുനിക നിലവാരമുള്ള ക്യാമറയാണ് സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ ചങ്ങനാശേരിയിലെ തീയറ്ററിലും സമാന രീതിയിൽ ആക്രമണം നടത്തിയ പ്രതിയെ ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് പ്രതിയെ പിടികൂടിയ ശേഷം നഷ്ടപരിഹാരം ഈടാക്കിയാണ് വിട്ടയച്ചത്.