
അഭിമാനിയ്ക്കാം ജില്ലയ്ക്ക് ഈ ഉദ്യോഗസ്ഥരെ ഓർത്ത്..! കുറ്റാന്വേഷണ മികവിന് ജില്ലാ പൊലീസിന് വീണ്ടും അഭിമാനം: ജില്ലാ പൊലീസ് മേധാവി അടക്കം എട്ട് ഉദ്യോഗസ്ഥർക്കു സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കുറ്റാന്വേഷണം അടക്കം വിവിധ മേഖലകളിൽ മികവ് തെളിയിച്ച ജില്ലാ പൊലീസ് മേധാവി അടക്കം എട്ട് ഉദ്യോഗസ്ഥർക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്‌കാരം.
ജില്ലാ പൊലിസ് മേധാവി ജി ജയദേവ് , കോട്ടയം ഡിവൈ.എസ്.പി ആർ.ശ്രീകുമാർ , വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുൺ , മുൻ വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ വി.എസ് പ്രദീപ് കുമാർ ,സബ് ഇൻസ്പെക്ടർ വി.എസ് ഷിബുക്കുട്ടൻ , അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.എൻ മനോജ് , സീനിയർ സിവിൽ പോലിസ് ഓഫീസർ അഭിലാഷ് , ഡിവൈ.എസ്.പി ഓഫീസിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അരുൺ കുമാർ കെ.ആർ എന്നിവർക്കാണ് ബാഡ്ജ് ഓഫ് ഹോണർ.
Whatsapp Group 1 | Whatsapp Group 2 |Telegram Group







എ എസ് ഐ അരുൺ കുമാർ
പൊലിസ് സ്റ്റേഷനുകളിൽ കേസുകളുമായി ബന്ധപ്പെട്ടു സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലുകൾ ക്യൂ ആർ കോഡ് വഴി സ്‌കാൻ ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയ പദ്ധതിയ്ക്കാണ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരിക്കെയാണ് ”സ്മാർട്ട് തൊണ്ടി റൂംസ്” എന്ന പേരിൽ സംവിധാനം ഒരുക്കിയത്.
2019 ഏപ്രിലിൽ കോട്ടയം നഗരമധ്യത്തിൽ ടി.ബി റോഡിലെ കെട്ടിടത്തിനു മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയതാണ് എന്നു തിരിച്ചറിഞ്ഞതിനും പ്രതിയെ അതിവേഗം അറസ്റ്റ് ചെയ്ത അന്വേഷണ മികവിനുമാണ് ഡിവൈ.എസ്.പി ആർ.ശ്രീകുമാറിനും, എസ്.എച്ച്.ഒ അരുണിനും
എസ്.ഐ വി എസ് ഷിബുക്കുട്ടനും , എ.എസ്.ഐ പി എൻ മനോജ് , എസ്.സി.പി.ഒ അഭിലാഷ് എന്നിവർക്കു പുരസ്‌കാരം ലഭിച്ചത്. മരിച്ചത് ആരെന്നോ കൊന്നത് ആരെന്നോ അറിയാതെ പൊലിസിനെ കുഴക്കിയ ഈ കേസിൽ ഏകദേശംഅയ്യായിരത്തിലധികം ഫോൺ നമ്പരുകളും , അതിലേറെ അന്യ സംസ്ഥാന തൊഴിലാളികളെയും അഞ്ഞൂറോളം സി സി ടി വി ക്യാമറകളും പരിശോധിച്ചാണ് പൊലീസ് കേസ് തെളിയിച്ചിരിക്കുന്നത്.
ജില്ലാ പൊലീസിന്റെ അഭിമാന പദ്ധതിയായ ഓപ്പറേഷൻ ഗുരുകുലത്തിന്റെ മികവുറ്റ നടത്തിപ്പിനാണ് ഡിവൈ.എസ്.പി ഓഫീസിലെ എ.എസ്.ഐ കെ.ആർ അരുൺകുമാറിനു ബാഡ്ജ് ഓഫ് ഹോണർ ലഭിച്ചത്. 2013 ൽ തുടങ്ങിയ ഈ പദ്ധതിയി വഴി ഏകദേശം 2000 കുട്ടികളെയും കുടുംബങ്ങളെയും മയക്കുമരുന്നുകളുടെ പിടിയിൽ നിന്നും ലൈംഗിക ചൂഷണങ്ങളിൽ നിന്നും ഇലക്ടോണിക് ഉപകരണങ്ങളുടെ അമിത ഉപയോഗത്തിൽ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, മറ്റു വേദികൾ എന്നിവിടങ്ങളിൽ ആയിരത്തിലധികം ബോധവത്ക്കരണ ക്ലാസുകളും അരുൺ കുമാർ നടത്തിയിട്ടുണ്ട്.