കേരളത്തിൽ മടങ്ങാമെന്ന് പിണറായിയെ അറിയിച്ച് റവാഡ; അന്തിമ പട്ടികയിൽ ഡിജിപിമാരായ നിതിൻ അഗർവാളും റവാഡ ചന്ദ്രശേഖറും യോഗേഷ് ഗുപ്തയും ; നിലവിലെ സാഹചര്യത്തിൽ ഇൻ-ചാർജ് ഡിജിപിയെ നിയമിക്കാൻ സാധ്യത; അജിത് കുമാറിനായി കത്തെഴുതി കേരളം; പോലീസ് മേധാവിയായി പരിഗണിക്കുന്നവരുടെ പട്ടികയില്‍ നിന്നും റവാഡ ചന്ദ്രശേഖര്‍ ഒഴിയുമോ?

Spread the love

തിരുവനന്തപുരം: പോലീസ് മേധാവിയായി പരിഗണിക്കുന്നവരുടെ പട്ടികയില്‍ നിന്നും റവാഡ ചന്ദ്രശേഖര്‍ ഒഴിയുമോ? സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് കേരളം നല്‍കിയ പട്ടികയില്‍ രണ്ടാമനായ റവാഡ ചന്ദ്രശേഖര്‍ തലസ്ഥാനത്തെത്തി മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ചര്‍ച്ച നടത്തിയത് വരാനിക്കുന്ന നീക്കങ്ങളുടെ സൂചനയാണ് കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സെക്രട്ടറി (സെക്യൂരിറ്റി) തസ്തികയില്‍ ഇദ്ദേഹത്തെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം നിയമിച്ചിരുന്നു.

റവാഡ ചന്ദ്രശേഖര്‍ കേരളത്തിലേക്ക് വരുമെന്ന സൂചനകളാണ് ഉള്ളത്. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സെക്രട്ടറി എന്നത് വലിയ പദവിയാണ്. ഐപിഎസുകാര്‍ക്ക് കിട്ടാവുന്നതില്‍ രാജ്യത്തെ പ്രധാനപ്പെട്ട രണ്ടാം സ്ഥാനം. അങ്ങനൊരു പദവിയിലുള്ള വ്യക്തി കേരളത്തില്‍ വരുമോ എന്നതാണ് ഇനി അറിയേണ്ടത്. റവാഡ ചന്ദ്രശേഖറിനെ കേന്ദ്രത്തില്‍ തുടരാന്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചാല്‍ മാത്രമേ അദ്ദേഹം വരാതിരിക്കാന്‍ സാധ്യതയുള്ളുവെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്രം പുതിയ പദവിയില്‍ നിയമിച്ചതോടെ റവാഡ കേരളത്തിലേക്ക് തിരിച്ചെത്തില്ലെന്ന് പ്രചാരണമുണ്ടായിരുന്നു. പൊലീസ് മേധാവി പരിഗണനാ പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കരുതെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതിര്‍ന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുമായും തലസ്ഥാനത്തെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരുമായും റവാഡ കൂടിക്കാഴ്ച നടത്തി. 10വര്‍ഷത്തിലേറെയായി ഐ.ബിയിലാണ് റവാഡ പ്രവര്‍ത്തിക്കുന്നത്. റവാഡ ചന്ദ്രശേഖര്‍ ഇന്നലെ മുഖ്യമന്ത്രിയെ കണ്ട് പൊലീസ് മേധാവിയാക്കിയാല്‍ കേരളത്തിലേക്ക് മടങ്ങുമെന്നറിയിച്ചുവെന്നാണ് സൂചനകള്‍. സംസ്ഥാനത്തെ പൊലീസ് മേധാവിയെ നിശ്ചയിക്കുന്ന യുപിഎസ്സി യോഗത്തില്‍ പട്ടികയിലുള്ളവരെക്കുറിച്ച് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ടും പരിഗണിക്കും.

സംസ്ഥാനം ഓരോ ഓഫിസര്‍മാരുടെയും പൂര്‍ണവിവരങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് നല്‍കിയതിന് പുറമേ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഓരോ ഓഫിസറെയുംകുറിച്ച് രഹസ്യമായി അന്വേഷിച്ച് നല്‍കുന്ന റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരവകുപ്പ് യുപിഎസ്സി യോഗത്തില്‍ വയ്ക്കും. കര്‍ണാടക പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിന് നടക്കേണ്ട യോഗവും ഇതുവരെ നടന്നില്ല. അതിനു ശേഷമാണ് കേരളത്തിന്റേത്. ഇത് ഉടന്‍ സംഭവിക്കുമെന്നാണ് സൂചന.

ഡിജിപി നിധിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, ഫയര്‍ഫോഴ്‌സ് മേധാവി യോഗേഷ് ഗുപ്ത, വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം എന്നിവരാണ് കേരളം നല്‍കിയ പട്ടികയില്‍ ഡിജിപിമാര്‍. ഇതില്‍ ആദ്യത്തെ 3 പേരാണ് സ്വാഭാവികമായും പരിഗണിക്കപ്പെടുക.ആദ്യ മൂന്നില്‍ ആരെയെങ്കിലും തിരിച്ചയയ്ക്കുന്ന 3 പേരുടെ ചുരുക്കപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം ഉണ്ടായാല്‍ നാലാമനായ മനോജ് ഏബ്രഹാം പട്ടികയിലെത്തും.

അതിനിടെ, കേന്ദ്രത്തിന് സംസ്ഥാനം നല്‍കിയ പട്ടികയില്‍ നിന്ന് 30വര്‍ഷം സര്‍വീസില്ലാത്തതിനാല്‍ എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെ ഒഴിവാക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് സര്‍ക്കാര്‍ യുപിഎസ്.സിക്ക് കത്ത് നല്‍കി. പട്ടികയില്‍ ആറാമനാണ് അജിത്. 30വര്‍ഷം സര്‍വീസുള്ള ഡിജിപിമാര്‍ ഇല്ലെങ്കിലേ അതിനു താഴെയുള്ള എഡിജിപിമാരെ പരിഗണിക്കാവൂ എന്നാണ് കേന്ദ്രചട്ടം. എന്നാല്‍ അജിത്തിന് അടുത്തവര്‍ഷമേ 30വര്‍ഷം സര്‍വീസ് തികയൂ.

നിലവിലെ ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബ് ഈ മാസം വിരമിക്കുമ്പോള്‍ അജിത്തിന് ഡിജിപി റാങ്ക് ലഭിക്കുമെന്നും മുന്‍കാലങ്ങളില്‍ എഡിജിപിമാരായിരുന്ന അനില്‍കാന്തിനെയും ഷേഖ് ദര്‍വേഷിനെയും പൊലീസ് മേധാവിയാക്കിയിട്ടുണ്ടെന്നും സംസ്ഥാനം അറിയിച്ചു.

ഇതിനു ശേഷമാണ് 30വര്‍ഷമായവരെയേ പരിഗണിക്കാവൂ എന്ന ചട്ടം കേന്ദ്രം കൊണ്ടുവന്നത്. നിലവിലെ സാഹചര്യത്തില്‍ ഡി.ജി.പിമാരായ നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവര്‍ പട്ടികയിലുള്‍പ്പെടും. ഇതിലൊരാളെ സംസ്ഥാനം നിയമിക്കേണ്ടി വരും. അല്ലെങ്കില്‍ ഇന്‍-ചാര്‍ജ്ജ് ഡിജിപിയെ നിയമിക്കണം.

ഇതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. കേന്ദ്രത്തില്‍ നിന്ന് വരുന്ന ചുരുക്കപ്പട്ടികയില്‍ സര്‍ക്കാരിന് താല്‍പ്പര്യമുള്ളവര്‍ ഇല്ലെങ്കില്‍ ഇന്‍ ചാര്‍ജ്ജ് ഭരണത്തിലേക്ക് കേരളാ പോലീസ് കടക്കാനാണ് സാധ്യതകള്‍. അടുത്ത പോലീസ് മേധാവിയായി പരിഗണിക്കാന്‍ എം.ആര്‍. അജിത്കുമാര്‍ ഉള്‍പ്പെടെയുള്ള ആറ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിനുകൈമാറിയത്. നിതിന്‍ അഗര്‍വാള്‍, റവാഡ ചന്ദ്രശേഖര്‍, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിലെ മറ്റുദ്യോഗസ്ഥര്‍. സീനിയോറിറ്റി അടിസ്ഥാനമാക്കിയാണ് സംസ്ഥാനസര്‍ക്കാരിന്റെ ആറംഗപട്ടിക. ഇതില്‍നിന്ന് യുപിഎസ്സി ചെയര്‍മാന്റെ നേതൃത്വത്തിലുള്ള സമിതി യോഗംചേര്‍ന്ന് മൂന്നുപേരുടെ അന്തിമപട്ടികയുണ്ടാക്കി സംസ്ഥാനത്തിന് കൈമാറും. ഇതിനുള്ള യോഗം ഉടന്‍ നടക്കുമെന്നാണ് വിവരം.

കേന്ദ്രം കൈമാറുന്ന പട്ടികയില്‍നിന്നൊരാളെ സംസ്ഥാനസര്‍ക്കാരിന് പോലീസ് മേധാവിയായി നിശ്ചയിക്കാം. ഉദ്യോഗസ്ഥരുടെ സീനിയോറിറ്റിയും പ്രവര്‍ത്തനവും സ്വഭാവശുദ്ധിയും പരിഗണിച്ചാണ് യുപിഎസ്സി മൂന്നംഗപട്ടിക തയ്യാറാക്കുക. ആറംഗപട്ടികയിലുള്ള സുരേഷ് രാജ് പുരോഹിത് (എസ്പിജി), റവാഡ ചന്ദ്രശേഖര്‍ (ഐബി) എന്നിവര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണിപ്പോള്‍. പോലീസ് മേധാവിയാക്കിയാല്‍ കേരളത്തില്‍ തിരിച്ചെത്താമെന്ന് ഇരുവരും സര്‍ക്കാരിനെ രേഖാമൂലമറിയിച്ചിട്ടുണ്ട്. അതിനാല്‍ അവരെക്കൂടിയുള്‍പ്പെടുത്തി സംസ്ഥാനസര്‍ക്കാര്‍ പട്ടിക തയ്യാറാക്കുകയായിരുന്നു.