
സ്വന്തം ലേഖകൻ
തിരുവനന്തപുരം : സംസ്ഥാനത്തെ എട്ട് വനിതാ പൊലീസുകാർ അടക്കം എഴുനൂറിലേറെ പൊലീസുകാർ ക്രിമിനലുകൾ എന്ന് റിപ്പോർട്ട്. പ്രതിയായി പിടിയിലാകുന്ന സാധാരണക്കാരെ ഉരുട്ടാനും പിഴിയാനും മുന്നിൽ നിൽക്കുന്ന കേരള പൊലീസ് പക്ഷേ , സഹപ്രവർത്തകർക്കെതിരായ കേസുകളിൽ മെല്ലെപ്പോക്ക് തുടരുകയാണ്.
ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെയുള്ള അന്വേഷണം ഇപ്പോൾ ഇഴഞ്ഞു നീങ്ങുകയാണ്. ക്രിമിനല്‍ കേസുകളില്‍ പ്രതി ചേർക്കപ്പെട്ട 772 പൊലീസുകാരാണ് നിലവിൽ സേനയുടെ ഭാഗമായി ഉള്ളത്. എട്ട് വനിതാ പൊലീസുകാർക്കാണ് ക്രിമിനൽ കേസുള്ളത്. കൂടുതലുള്ളത് തിരുവനന്തപുരം റൂറലില്‍ 110പേര്‍. കുറവ് വയനാട്ടില്‍ 11.
എന്തെല്ലാം കേസുകള്‍ വന്നാലും അന്വേഷണം വൈകിപ്പിക്കും. പിന്നീട് തെളിവില്ലെന്ന് റിപ്പോര്‍ട്ട് എഴുതി ഇവരെ രക്ഷിക്കും. ഇതാണ് നിലനവില്‍ പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ നടക്കുന്ന നടപടി. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 59 പൊലീസുകാരുണ്ടെന്നു ഒരു വര്‍ഷം മുന്‍പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പട്ടികയില്‍ ഇപ്പോള്‍ 12 ആയി. ആരെയും പിരിച്ചുവിട്ടതുമില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസുകാര്‍ക്കെതിരായ കേസുകളും വകുപ്പുതല അന്വേഷണവും നടത്തുന്നതു പൊലീസുകാര്‍ തന്നെയാണ്. സത്യസന്ധമായ അന്വേഷണം ചുരുക്കം കേസുകളില്‍ മാത്രമാണു നടക്കുന്നതെന്നാണു പരാതി. കോണ്‍സ്റ്റബിള്‍ മുതല്‍ ഡിവൈഎസ്പി വരെയുള്ളവര്‍ പട്ടികയിലുണ്ട്. അഞ്ഞൂറിലധികം പേര്‍ കോണ്‍സ്റ്റബിള്‍മാരാണ്. കുട്ടികളെ പീഡിപ്പിച്ചവരും സ്ത്രീകളോടു മോശമായി പെരുമാറിയവരും കസ്റ്റഡിമരണക്കേസ്, അടിപിടിക്കേസ്, സ്ത്രീധനക്കേസ് തുടങ്ങിയവയില്‍ ഉള്‍പ്പെട്ടവരും പട്ടികയിലുണ്ട്. ഗുരുതര കേസുകളില്‍ ഉള്‍പ്പെട്ടത് 12 പേര്‍, പോക്‌സോ കേസ് 3, പീഡനക്കേസ് 5.
കേസില്‍ ഉള്‍പ്പെട്ട പൊലീസുകാരുടെ എണ്ണം ഇങ്ങനെ
തിരുവനന്തപുരം സിറ്റി – 84, റൂറല്‍ – 110
കൊല്ലം സിറ്റി – 48, റൂറല്‍ 42
പത്തനംതിട്ട – 35
ആലപ്പുഴ – 64
കോട്ടയം – 42
ഇടുക്കി – 26
കൊച്ചി സിറ്റി – 50
എറണാകുളം റൂറല്‍ – 40
തൃശൂര്‍സിറ്റി 36, റൂറല്‍ 30
പാലക്കാട് – 48
മലപ്പുറം – 37
കോഴിക്കോട് സിറ്റി – 18, റൂറല്‍ – 16
വയനാട് – 11
കണ്ണൂര്‍ 18
കാസര്‍കോട് – 17