
വാറ്റുകേസിൽ അച്ഛനും മകനും അറസ്റ്റിലായതോടെ നിരാലംബരായ കുടുംബത്തിന് അത്താണിയായി കേരളാ പൊലീസ് : ഏവർക്കും മാതൃകയാവുന്ന സംഭവം ഇടുക്കിയിൽ
സ്വന്തം ലേഖകൻ
ഇടുക്കി : കുടുംബത്തിന്റെ അത്താണിയായ ഗൃഹനാഥനും മകനും പൊലീസ് പിടിയിലായതോടെ വഴിയാധാരമായ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാതൃകയായി പൊലീസുകാർ.
ഇടുക്കി ജില്ലയിലെ കാളികാവ് പൊലീസാണ്, നാലുകുട്ടികളും മൂന്നു സ്ത്രീകളുമടങ്ങുന്ന കുടുംബത്തിന് അത്താണിയായി മാറിയത്.
വീട്ടുചെലവ് നടത്തിയിരുന്ന ഗൃഹനാഥനും മകനും ജയിലിലായതോടെ, നിരാലംബമായ കുടുംബത്തിന്റെ സംരക്ഷണം പൊലീസ് ഏറ്റെടുക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌റ്റേഷൻ പരിധിയിലെ മാളിയേക്കലിൽ നിന്നാണ് അച്ഛനെയും മകനെയും അബ്കാരി കേസിൽ കാളികാവ് പൊലീസ് പിടികൂടിയത്. പൊലീസ് പിടിയിലായ ഇവരെ വ്യാഴാഴ്ച കോടതി റിമാൻഡ്‌ചെയ്തു.
ഇവരെ പിടികൂടാൻ നേതൃത്വം നൽകിയ കാളികാവ് പൊലീസ് സേറ്റഷനിലെ ഉദ്യോഗസ്ഥരായ ആഷിഫും പ്രിൻസ് കോയയും അന്വേഷണത്തിന്റെ ഭാഗമായി ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് കുടുംബത്തിന്റെ ജുരിതാവസ്ഥ നേരിട്ട് കണ്ടത്.
ചെറിയ കുടിലിൽ മൂന്ന് സ്ത്രീകളും നാല്കുട്ടികളും അടക്കം ഏഴുപേർ. വീട്ടുസാധനങ്ങൾ ഒന്നുമില്ലാത്ത കുടുംബത്തിന്റെ അവസ്ഥ പൊലീസുകാർ ഇൻസ്‌പെക്ടർ ജ്യോതീന്ദ്രകുമാറിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കുടുംബത്തിന്റെ സംരക്ഷണച്ചുമതല ഏറ്റെടുക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞദിവസം പൊലീസ് സംഘം വീട്ടിലെത്തി പ്രായമായ അമ്മയെ സമാധാനിപ്പിക്കുകയും, വീട്ടുസാധനങ്ങൾ നൽകുകയും ചെയ്തു. കേസിൽ അറസ്റ്റിലായ അച്ഛനും മകനും ജയിൽ മോചിതരാവുന്നതുവരെ കുടുംബത്തെ സംരക്ഷിക്കാനാണ് ഈ മാതൃകാ പൊലീസുകാരുടെ തീരുമാനം.