ഭക്ഷണ ഡെലിവറി ഏജന്റുമാരായി എത്തും; ലോക്ക് പൊട്ടിക്കില്ല, ബലപ്രയോഗമില്ല: വില കൂടിയ ബൈക്കുകള്‍ മാത്രം കൊണ്ടുപോകും; ആഡംബര വാഹനങ്ങള്‍ മാത്രം മോഷ്ടിക്കുന്ന സംഘത്തെ പൊലീസ് പിടികൂടി

Spread the love

ചെന്നൈ: വിലകൂടിയ വാഹനങ്ങള്‍ മാത്രം മോഷ്ടിക്കുന്ന സംഘത്തെ പൊലീസ് പിടികൂടി. ഇരുപത് വയസിന് മേല്‍ പ്രായമുള്ള ബിരുദധാരികളായ രണ്ട് യുവാക്കളാണ് ചെന്നൈ പൊലീസിന്റെ പിടിയിലായത്.

വാഹനം തട്ടിയെടുക്കുകയോ ലോക്ക് പൊട്ടിക്കുകയോ ചെയ്യാതെ സാങ്കേതിക പഴുതുകള്‍ ഉപയോഗിച്ചായിരുന്നു മോഷണം. ഒരു വർഷത്തോളം ഒരു തെളിവും അവശേഷിപ്പിക്കാതെ മോഷണം നടത്തി വാഹനങ്ങള്‍ വിദഗ്ധമായി മറിച്ചുവിറ്റിരുന്ന സംഘമാണ് പിടിയിലായത്.

ഭക്ഷണ ഡെലിവറി ഏജന്റുമാരായി ഓരോ സ്ഥലത്തും എത്തുന്ന മോഷണ സംഘാംഗങ്ങള്‍ പരിസരമാകെ നിരീക്ഷിച്ച്‌ അവിടവുമായി പരിചിതരാവും. വീടുകള്‍ക്ക് പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന വിലയേറിയ ബൈക്കുകളിലാവും ശ്രദ്ധ. മോഷ്ടിക്കേണ്ട ബൈക്ക് തീരുമാനിച്ച്‌ കഴിഞ്ഞാല്‍ രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും എത്തും. മിക്കവാറും അർദ്ധരാത്രിക്ക് ശേഷമായിരിക്കും പദ്ധതി നടപ്പാക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധികം സിസിടിവി ക്യാമറകളോ സെക്യൂരിറ്റി ഗാർഡുമാരോ ഇല്ലാത്ത സ്ഥലങ്ങള്‍ തെരഞ്ഞെടുക്കും. മറിച്ച്‌ വില്‍ക്കുമ്ബോള്‍ മൂന്ന് ലക്ഷം രൂപയെങ്കിലും റീസെയില്‍ വാല്യു കിട്ടുന്ന ബൈക്കുകള്‍ മാത്രമായിരുന്നത്രെ എടുത്തിരുന്നത്.

മോഷ്ടിച്ചെടുക്കുന്ന ബൈക്കുകള്‍ എല്ലാം ഒരുമിച്ച്‌ ഒരു സ്ഥലത്ത് സൂക്ഷിച്ചിരുന്നില്ല. എല്ലാം പൊതുസ്ഥലങ്ങളില്‍ തന്നെ പാർക്കുകള്‍ക്ക് സമീപത്തോ മറ്റോ വെയ്ക്കും. കുറച്ച്‌ ഉള്‍പ്രദേശങ്ങളാണ് ഇതിനായി കണ്ടെത്തിയിരുന്നത്. വില്‍പനയും അവിടെ വെച്ച്‌ തന്നെ. അധികവും കോളേജ് വിദ്യാർത്ഥികളായിരുന്നു ബൈക്കുകള്‍ വാങ്ങിയിരുന്നത്. പലർക്കും മോഷ്ടിച്ച ബൈക്കുകളാണെന്ന് അറിയില്ലായിരുന്നു. മോഷ്ടാക്കളിലൊരാളായ അർജുന്റെ (22) സാങ്കേതിക ജ്ഞാനമാണ് മോഷണത്തിന് സഹായകമായത്.

വിലകൂടിയ ബൈക്കുകളിലെ ഡിജിറ്റല്‍ ട്രാക്കിങ് സംവിധാനങ്ങളെയെല്ലാം കബളിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഇയാള്‍ സജ്ജീകരിച്ചിരുന്നു. ബൈക്കുകളില്‍ നിന്ന് ജിപിഎസ് മൊഡ്യൂളുകള്‍ ഇളക്കി മാറ്റുകയും ചെയ്തു. ബൈക്കുകളുടെ വില്‍പന സംബന്ധിച്ച സംഭാഷണങ്ങളെല്ലാം എൻക്രിപ്റ്റഡ് ചാറ്റ് പ്ലാറ്റ്ഫോമുകള്‍ വഴി നടത്തി. ഇതെല്ലാം കാരണം നിരവധി പരാതികളുണ്ടായിട്ടും ഒരു വർഷത്തോളം ഇവരെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല.

സംഘത്തിലെ 24കാരനായ മറ്റൊരാളാണ് വില്‍പന നടത്തിയത്. സെക്കന്റ് ഹാൻറ് കച്ചവടക്കാരില്‍ വണ്ടി എത്താതെ ആവശ്യക്കാർക്ക് നേരിട്ട് കൈമാറുകയും പലപ്പോഴും വ്യാജ രേഖകള്‍ നിർമിച്ച്‌ നല്‍കുകയും ചെയ്തിരുന്നു ഇയാള്‍. നല്ല ഡിസ്കൗണ്ടും കോളേജ് വിദ്യാർത്ഥികള്‍ക്ക് നല്‍കി. ചിലർക്ക് പാർക്കുകള്‍ക്ക് സമീപം വാഹനങ്ങള്‍ ടെസ്റ്റ് ഡ്രൈവിനും കൊടുത്തിരുന്നു.

അണ്ണാ നഗർ ക്രൈം വിങ് നടത്തിയ പരിശോധനയില്‍ അഞ്ച് ആഡംബര ബൈക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ ഇവർ പന്ത്രണ്ടിലധികം ബൈക്കുകള്‍ മോഷ്ടിച്ച്‌ വിറ്റിട്ടുണ്ടെന്നാണ് കണക്ക്. ഇത് വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമിത്തിലാണ് പൊലീസ്. ഈ വാഹനങ്ങള്‍ ക്രിമിനല്‍ പ്രവൃത്തികള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.