
തമിഴ്‌നാട് തെങ്കാശിയിൽ റയിൽവേ ജീവനക്കാരിയെ ആക്രമിച്ച സംഭവം ; പ്രതി പിടിയിൽ; പിടിയിലായത് കൊല്ലം പത്തനാപുരം സ്വദേശി ; തുമ്പായത് കാക്കി പാന്‍റ്സും ചെരുപ്പും ; പ്രതിക്ക് കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും സമാനമായ കേസ്
സ്വന്തം ലേഖകൻ
കൊല്ലം : തമിഴ്‌നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരിയെ അക്രമിച്ച കേസിലെ പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് അറസ്‌റ്റിലായത്. ചെങ്കോട്ടയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്.കൊല്ലം കുന്നിക്കോട് സ്റ്റേഷൻ പരിധിയിലും സമാനമായ കേസ് പ്രതിക്കെതിരെ നിലവിലുണ്ടെന്ന് റെയിൽവേ പോലീസ് അറിയിച്ചു.
കഴിഞ്ഞ വ്യാഴാഴ്‌ച പാവൂർഛത്രം റെയിൽവേ ക്രോസിലാണ് കൊല്ലം സ്വദേശിയായ ജീവനക്കാരിക്ക് അക്രമം നേരിടേണ്ടി വന്നത്.
റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിനിടെയാണ് അക്രമി ഇവിടേ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച ഇയാൾ ഇവരെ ക്രൂരമായി മര്‍ദിക്കുകകയും ചെയ്‌തിരുന്നു. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതോടെ യുവതി നിലവിളിച്ചു. ഇതിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെടുകയും ചെയ്‌തു.
ഷർട്ട് ധരിക്കാതെ കാക്കി പാന്റ്സ് ഇട്ട ആളാണ് ആക്രമിച്ചതെന്നു യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. ആക്രമിച്ച ശേഷം വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി യുവതി മൊഴി നൽകി.
ഇയാൾ ധരിച്ചിരുന്ന കാക്കി പാന്‍റ്സാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ വിലയിരുത്തി പ്രതിയെ കണ്ടെത്തി. അതിക്രമം ഉണ്ടായ സ്ഥലത്ത് അനീഷിന്‍റെ ഒരു ചെരുപ്പ് ഉണ്ടായിരുന്നു. ഇതിൽ പെയിന്‍റ് വീണ പാടുകളും ഉണ്ടായിരുന്നു. ഇതാണ് പ്രതി പെയിന്‍റിങ് തൊഴിലാളിയാണെന്ന നിഗമനത്തിലേക്ക് എത്തിയത്.
ഇതേ തുടർന്ന് സമീപ പ്രദേശങ്ങളിലെ നിർമാണ ഇടങ്ങളിലെ സംശയമുള്ള തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയായിരുന്നു.തുടർന്നാണ് പ്രതിയെ പിടികൂടുന്നത്.
ഒറ്റയ്ക്ക് ജോലി ചെയ്യുന്ന സ്ത്രീകളെ സമീപിച്ച് വഴങ്ങിയില്ലെങ്കിൽ അവരെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതാണ് അനീഷിന്‍റെ രീതിയെന്ന് പൊലീസ് പറഞ്ഞു.
അതിക്രൂരമായ മർദ്ദനമാണുണ്ടായതെന്ന് ജീവനക്കാരിയുടെ കുടുംബവും പറയുന്നു. യുവതി ജോലി ചെയ്തിരുന്നിടത്ത് യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ല എന്നാണ് ജീവനക്കാരിയുടെ മാതാപിതാക്കളുടെ ആരോപണം.