
മധ്യപ്രദേശ് : ഉജ്ജൈനിൽ പൊലീസുകാർ സഞ്ചരിച്ച കാർ പാലത്തിൽ നിന്ന് നദിയിലേക്ക് വീണ് അപകടം. ഉൻഹൽ സ്റ്റേഷനിലെ സ്റ്റേഷൻ ഇൻചാർജും സബ് ഇൻസ്പെക്ടറും വനിതാ കോൺസ്റ്റബിളും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.
കനത്ത മഴയിൽ കരകവിഞ്ഞൊഴുകുന്ന ക്ഷിപ്ര നദിയിലാണ് കാർ പതിച്ചത്. ഞായറാഴ്ച രാവിലെ പോലീസ് സ്റ്റേഷൻ ഇൻചാർജായ അശോക് ശർമ്മയുടെ മൃതദേഹം നദിയിൽ നിന്ന് കണ്ടെടുത്തു. മറ്റ് രണ്ട് പേർക്കായി എൻഡിആർഎഫിന്‍റെയും എസ്‌ഡിഇആർഎഫിന്‍റെയും ടീമുകൾ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
14 വയസ്സുള്ള ഒരു പെൺകുട്ടിയെ കാണാതായ കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഉജ്ജൈൻ നഗരത്തിൽ നിന്ന് ചിന്താമാനിലേക്ക് പോവുകയായിരുന്നു പൊലീസുകാർ. ഇൻ-ചാർജ് അശോക് ശർമ്മയെ കൂടാതെ സബ് ഇൻസ്പെക്ടർ മദൻലാൽ നിനാമ, കോൺസ്റ്റബിൾ ആർതി പാൽ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തെക്കുറിച്ച് അറിഞ്ഞയുടൻ ഉജ്ജൈൻ എസ്പി പ്രദീപ് ശർമ്മ, മുനിസിപ്പൽ കമ്മീഷണർ അഭിലാഷ് മിശ്ര, അഡീഷണൽ മുനിസിപ്പൽ കമ്മീഷണർ സന്തോഷ് ടാഗോർ എന്നിവരുൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ബോട്ടുകളും ഡ്രോൺ ക്യാമറകളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒഴുക്കിൽ കാർ ഒഴുകിപ്പോയതിനാൽ ഇവരെ കണ്ടെത്താനായില്ല. തുടർന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.