കസ്റ്റഡിയിലെടുത്ത വാഹനത്തില്‍ നിന്നും പൊലീസിനെ ഭീഷണിപ്പെടുത്തി ഇറക്കി വിട്ട ശേഷം കടന്നു കളഞ്ഞ പ്രതി രണ്ടാഴ്ചക്കുശേഷം പിടിയില്‍; ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ

Spread the love

 

സ്വന്തം ലേഖിക

തൊടുപുഴ: കസ്റ്റഡിയിലെടുത്ത വാഹനവുമായി സ്റ്റേഷനിലേക്ക് വരുന്നതിനിടെ പൊലീസുകാരനെ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടശേഷം വാഹനവുമായി കടന്നുകളഞ്ഞ യുവാവ് പിടിയില്‍.

വെങ്ങല്ലൂര്‍ ചെറുകരകുന്നേല്‍ നിബുൻ (34) ആണ് രണ്ടാഴ്ചയ്ക്ക് ശേഷം അറസ്റ്റിലായത്. തൊടുപുഴയില്‍നിന്ന് മുങ്ങിയ നിബുനെ കാലടിയില്‍നിന്നാണ് പൊലീസ് പിടികൂടിയത്. സെപ്റ്റംബര്‍ ഒമ്പതിനായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷ്ടിച്ച വാഹനവുമായി ഒരാള്‍ വരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ സിഐ. സുമേഷ് സുധാകര്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനം പരിശോധിക്കാൻ പട്രോളിങ് സംഘത്തിന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ പൊലീസ് സംഘത്തിലുണ്ടായിരുന്ന സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഗോവിന്ദൻനായര്‍ നിബുനിന് ഒപ്പം വാഹനത്തില്‍ കയറി.

എന്നാല്‍ സ്റ്റേഷന് അടുത്തെത്തിയപ്പോള്‍ ഇയാള്‍ വാഹനം പെരുമ്പള്ളിച്ചിറ ഭാഗത്തേക്ക് തിരിച്ചുവിടുകയും, വണ്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനോട് ”ജീവൻ വേണമെങ്കില്‍ രക്ഷപ്പെട്ടോ അല്ലെങ്കില്‍ വാഹനം ഇടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പേടിച്ചു പോയ പൊലീസുകാരൻ ചാടി ഇറങ്ങിയപ്പോള്‍ നിബുൻ വാഹനവുമായി കടന്നുകളഞ്ഞു.

തുടര്‍ന്ന് ഇയാള്‍ക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു പൊലീസ്. ഇതിനിടെ ചൊവ്വാഴ്ച പുലര്‍ച്ചെ കാലടി ഭാഗത്ത് വെച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഉടൻ തന്നെ ഇയാളെ അറസ്റ്റു ചെയ്യുകയും വാഹനം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. അതേസമയം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. എസ്‌ഐ.മാരായ അജയകുമാര്‍, ഷംസുദീൻ, സി.പി.ഒ. ഫൈസല്‍ നൗഷാദ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.