പിണറായിയുടെ ക്യാപ്റ്റൻ വിളിയിൽ പാർട്ടിയ്ക്ക് കലിപ്പ്; പിണറായി മറ്റൊരു വി.എസ് ആകുമെന്ന ഭീതിയിൽ പാർട്ടി; പിണറായി വിജയന്റെ ഏകാധിപത്യ രീതിയിൽ കണ്ണൂർ ലോബിയ്ക്ക് കലിപ്പ്; ഭരണം കിട്ടിയാലും പിണറായി അടുത്ത മുഖ്യനായേക്കില്ല

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ: ക്യാപ്റ്റൻ വിളിയും ഏകാധിപത്യപ്രവണതയും മറ നീക്കി പുറത്തു വന്ന തിരഞ്ഞെടുപ്പ് ക്യാമ്പെയിനിൽ പിണറായിക്കുമേൽ പിടിമുറുക്കി കണ്ണൂർ ലോബി. സി.പി.എമ്മിലെ കണ്ണൂർ ലോബിയിലെ ജയരാജത്രയങ്ങളും, കൊടിയേരിയും കൂടി ചേർന്ന് പിണറായി യുഗത്തിന് അന്ത്യം വരുത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ഭരണം ലഭിച്ചാലും പിണറായി മുഖ്യമന്ത്രിയാകാതിരിക്കുന്നതിനുള്ള രഹസ്യനീക്കങ്ങളാണ് കണ്ണൂർ ലോബി നടത്തുന്നതെന്നാണ് ലഭിക്കുന്ന സൂചന. പാർട്ടിയ്ക്കു മുകളിൽ വളർന്ന് മറ്റൊരു വി.എസ് ആകാൻ പിണറായിയെ അനുവദിക്കേണ്ടെന്ന നിലപാടാണ് ഇപ്പോൾ കണ്ണൂർ ലോബി സ്വീകരിച്ചിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെയും പിണറായി വിജയന്റെയും പി.ആർ ടീം വിളിച്ച ക്യാപ്റ്റൻ വിളിയാണ് പാർട്ടിയ്ക്കുള്ളിൽ ഇപ്പോൾ അസ്വസ്ഥതയുടെ വിത്ത് പാകിയത്. നേരത്തെ പിണറായി വിജയനെ ക്യാപ്റ്റനായി ചിത്രീകരിക്കുന്നത് പാർട്ടിയുമായി ആലോചിക്കാതെയാണ് എന്ന് പാർട്ടി നേതൃത്വം തന്നെ വ്യക്തമാക്കിയിരുന്നു. തന്നെ ആരാണ് ക്യാപ്റ്റനെന്നു വിളിക്കാൻ നിർദേശം നൽകിയതെന്ന് അറിയില്ലെന്നും പിണറായി വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതു കൂടാതെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പിണറായിയുടെയും കൊടിയേരി ബാലകൃഷ്ണന്റെയും വി.എസ് അച്യുതാനന്ദന്റെയും ചിത്രം വച്ചാണ് സ്ഥാനാർത്ഥികൾ പ്രചാരണം നടത്തിയിരുന്നത്. എന്നാൽ, ഇക്കുറി ഇതൊന്നും ഉണ്ടായില്ല. മാത്രമല്ല എല്ലാ പോസ്റ്ററിലും പിണറായി വിജയന്റെ ചിത്രം മാത്രമാണ് ഉപയോഗിച്ചത്. പണ്ട് വി.എസിന്റെ വ്യക്തിയാരാധനയെ പരസ്യമായി എതിർത്ത പിണറായി വിജയൻ തന്നെ പാർട്ടിയുടെ വിവിധ പരിപാടികളിലും സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളിലും തന്റെ ചിത്രം വേണമെന്ന നിലപാട് സ്വീകരിച്ചത് പാർട്ടിയിൽ കടുത്ത അസംതൃപ്തിയ്ക്കും ഇടയാക്കിയിട്ടുണ്ട്.

ഇതിനിടെയാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനകീയനായ പി.ജയരാജനെ പാർട്ടി വെട്ടി നിരത്തിയത്. ജില്ലാ സെക്രട്ടറി സ്ഥാനം തെറിച്ച ജയരാജൻ ഇപ്പോൾ പാർട്ടിയിലെ ഒരു വിഭാഗത്തിന് അനഭിമതനായി മാറുകയും ചെയ്തു. ഇതു കൂടാതെ കൊടിയേരി ബാലകൃഷ്ണന്റെ മകൻ ജയിലിൽ പോയപ്പോഴും, കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തിലും അടക്കം പിണറായി സ്വീകരിച്ച നിലപാടും കണ്ണൂർ ലോബിയ്ക്ക് കടുത്ത അതൃപ്തിയ്ക്ക് ഇടയാക്കിയിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫിസിലുണ്ടായിരുന്ന എം.വി ജയരാജനെ തിരികെ കണ്ണൂർ ജില്ലാ സെക്രട്ടറിയാക്കാൻ ചരട് വലിച്ചതും പിണറായി ആണ് എന്നും ആരോപണം ഉയർന്നിട്ടുണ്ട്.

ഏറ്റവും ഒടുവിൽ കൊടിയേരിയുടെയും ഇ.പി ജയരാജന്റെയും പ്രസ്താവനയിലൂടെ പുറത്തു വന്നത് പിണറായി വിജയനെതിരായ പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ അതൃപ്തിയാണ്. ഭരണം ലഭിച്ചില്ലെങ്കിൽ ഇക്കുറി ബലിയാടാകുക പിണറായി വിജയൻ തന്നെയാകും. ഭരണം ലഭിച്ചാലും മറ്റൊരു മുഖ്യമന്ത്രി കെട്ടിയിറക്കപ്പെട്ടാലും സംശയിക്കേണ്ടി വരില്ല.