
ചെന്നൈ: വിദ്യാർത്ഥിനിയെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ കരാട്ടെ അധ്യാപികയ്ക്ക് പോക്‌സോ കോടതി 20 വര്‍ഷം കഠിനതടവ് വിധിച്ചു. തൂത്തുക്കുടി സ്വദേശിനി ബി ജയസുധ(28)യ്ക്കാണ് ചെന്നൈയിലെ സെഷന്‍സ് ജഡ്ജി എസ് പദ്മ ശിക്ഷ വിധിച്ചത്.
കഴിഞ്ഞവര്‍ഷം ജൂലായില്‍ സ്‌കൂളിലെ കായികമേളയില്‍വെച്ചാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായി ജയസുധ അടുപ്പം സ്ഥാപിച്ചത്. പിന്നീട് അവര്‍ സ്‌കൂളിനടുത്തുള്ള ഒരു വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. പെൺകുട്ടിയെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗികചൂഷണത്തിന് വിധേയയാക്കി. താൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി പുരുഷനായി മാറുമെന്നും അതിനുശേഷം വിദ്യാര്‍ത്ഥിനിയെ വിവാഹം കഴിക്കുമെന്നുമാണ് ജയസുധ പെൺകുട്ടിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.
വിദ്യാര്‍ത്ഥിനി സ്‌കൂളിലെത്തിയിട്ടില്ലെന്നു പറഞ്ഞ് ഒരുദിവസം രക്ഷിതാക്കള്‍ക്ക് സന്ദേശം ലഭിച്ചതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. സ്‌കൂളിനടുത്തുള്ള വീട്ടില്‍വെച്ചും തൂത്തുക്കുടിയിലെ വീട്ടില്‍വെച്ചും ബാലികയെ ലൈംഗികചൂഷണത്തിന് വിധേയയാക്കിയിരുന്നതായി ജയസുധ സമ്മതിച്ചു. ഇതേത്തുടര്‍ന്നാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്.