പെരിയാറില്‍ പതിനഞ്ചു വയസ്സുകാരി മുങ്ങി മരിച്ച സംഭവത്തിൽ വഴിത്തിരിവ്;  പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി ഫൊറന്‍സിക് റിപ്പോർട്ട്; പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

പെരിയാറില്‍ പതിനഞ്ചു വയസ്സുകാരി മുങ്ങി മരിച്ച സംഭവത്തിൽ വഴിത്തിരിവ്; പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി ഫൊറന്‍സിക് റിപ്പോർട്ട്; പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

സ്വന്തം ലേഖകൻ
കൊച്ചി: പെരിയാറില്‍ പതിനഞ്ചു വയസ്സുകാരിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്.പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ബലാത്സംഗം, പോക്സോ തുടങ്ങിയ വകുപ്പുകള്‍ കൂടി ഉള്‍പെടുത്തിയതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാസം 23നാണ് പതിനഞ്ചുകാരിയുടെ മൃതദേഹം ആലുവ യുസി കോളജിന് അടുത്തുള്ള തടിക്കടവ് പാലത്തിനിടയില്‍ നിന്നും കണ്ടെടുത്തത്. സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് പൊലീസ് പെരിയാറില്‍ മൃതദേഹം കണ്ടെടുത്തത്.

കുട്ടി നടന്നുപോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. മാത്രമല്ല, കുട്ടിയെ ബീച്ചില്‍ കണ്ടതായി നാട്ടുകാരും പൊലീസിനോട് പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ ചില പാടുകള്‍ ഉണ്ടായിരുന്നു. ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന സൂചനയാണ് ഇതു നല്‍കിയത്.

ഈ സംശയം ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതായി അന്വേഷണ സംഘത്തിലെ അംഗം പറഞ്ഞു. ലൈംഗിക ബന്ധത്തില്‍ ഏര്‍പെട്ടിട്ടുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായത്. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാവാത്തതിനാല്‍ അതു ബലാത്സംഗം തന്നെയാണെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നുവെന്നു കരുതുന്ന ആളുകളെക്കുറിച്ച്‌ സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസത്തിനകം തന്നെ കുറ്റവാളികള്‍ പിടിയിലാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെണ്‍കുട്ടി സോഷ്യല്‍ മീഡിയ വഴി ചാറ്റ് ചെയ്തിരുന്നവരെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.

രണ്ടാഴ്ചയോളമായി പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തില്‍ ആയിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ചെറിയ ഒരു സുഹൃദ് വലയം മാത്രം ഉണ്ടായിരുന്ന ശാന്തശീലയായ കുട്ടിയായിരുന്നു. ഏതാനും ദിവസമായി അവരില്‍നിന്നു പോലും അകന്നുനില്‍ക്കുകയായിരുന്നു. എന്നാല്‍ പഠനത്തില്‍ കുട്ടി മിടുക്കിയായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.