
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 51വർഷം കഠിനതടവും 125000 രൂപ പിഴയും വിധിച്ച് കോടതി. കാട്ടാക്കട കുളത്തുമ്മല്‍ പുതിയവിള പുല്ലുവിളകം ഹൗസില്‍ കിച്ചു എന്ന ആരോമല്‍ (27) നെതിരെ കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേശ് കുമാർ ആണ് ശിക്ഷ വിധിച്ചത്.
പിഴ അതിജീവിതന് നല്‍കണമെന്നും പിഴയൊടുക്കിയില്ലെങ്കില്‍ 13 മാസം അധികം കഠിനതടവു അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു. 2018 ഡിസംബറിലായിരുന്നു സംഭവം. കുടുംബ സുഹൃത്ത് ആയിരുന്ന പ്രതിയുടെ വീട്ടില്‍ കളിക്കാൻ പോയ കുട്ടിയെ പ്രതി ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചുകൊടുക്കുകയും തുടർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. മൂന്നുവർഷത്തോളം ഇത് ആവർത്തിച്ചു. പിന്നീട് കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അമ്മാവൻ ചോദിച്ചപ്പോഴാണ് കുട്ടി വിവരങ്ങള്‍ പുറത്തുപറഞ്ഞത്. തുടർന്ന് ചൈല്‍ഡ് ലൈനിലും കാട്ടാക്കട പൊലീസിലും പരാതി നല്‍കിയതോടെ പ്രതിയെ അറസ്റ്റ് ചെയ്തു.
മാതാപിതാക്കളുടെ ചോദ്യത്തില്‍ കുട്ടി എല്ലാ വിവരങ്ങളും വിശദമായി പറയുകയും ഇത് പൊലീസില്‍ അറിയിക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഡി.ആർ പ്രമോദ്, അഭിഭാഷകരായ പ്രസന്ന, പ്രണവ് എന്നിവർ ഹാജരായി. കേസില്‍ അസി. സബ് ഇൻസ്പെക്ടർ സെല്‍വി പ്രോസിക്യൂഷൻ നടപടികള്‍ ഏകോപിപ്പിച്ചു. അന്നത്തെ കാട്ടാക്കട ഇൻസ്പെക്ടർ കിരണ്‍.ടി.ആറാണ് കുറ്റപത്രം സമർപ്പിച്ചത്.കേസില്‍ 30 സാക്ഷികളും 51 രേഖകളും 5 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group



