
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കടുത്ത നിലപാടിലേക്ക് കടന്ന് സിപിഐ.
സർക്കാരിൻ്റെ നിലപാടിനെതിരെ ഏതറ്റം വരെയും പ്രതിഷേധിക്കാമെന്ന് സിപിഐ മന്ത്രിമാർ അറിയിച്ചതായാണ് വിവരം. സെക്രട്ടറിയേറ്റ് യോഗത്തില്‍ രാജിക്ക് വരെ തയ്യാറാണെന്ന് മന്ത്രിമാർ നിലപാട് അറിയിച്ചു. മന്ത്രിസഭയെ അപമാനിച്ചു. രണ്ട് തവണ ചർച്ച ചെയ്തിട്ട് മാറ്റി വെച്ചതാണ് പിഎം ശ്രീ പദ്ധതി. പാർട്ടിക്ക് തീരുമാനം എടുക്കാമെന്നും അതുമായി മുന്നോട്ട് പോകുമെന്നും മന്ത്രിമാർ പറഞ്ഞു.
കടുത്ത തീരുമാനവും നിലപാടും വേണമെന്നാണ് സെക്രട്ടേറിയറ്റിലെ പൊതുവികാരം. നേതൃത്വം എടുക്കുന്ന എന്ത് നിലപാടും അംഗീകരിക്കും. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കാനും സിപിഐ തീരുമാനിച്ചിട്ടുണ്ട്. 27 ന് സംസ്ഥാന എക്സിക്യൂട്ടീവ് ചേരാനും തീരുമാനിച്ചു. സെക്രട്ടേറിയറ്റ് യോഗത്തിനിടെ എംവി ഗോവിന്ദൻ ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ചു. കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, പദ്ധതിയുമായി മുന്നോട്ട് പോവുമെന്ന നിലപാടിലാണ് സിപിഎം. സിപിഐയുമായി ചർച്ച നടത്തുമെന്നും നയം മാറ്റമില്ലെന്നും സിപിഎം നേതൃത്വം അറിയിച്ചു.
സിപിഎം സെക്രട്ടിയേറ്റ് യോഗത്തിന് ശേഷമാണ് നിലപാട് കൂടുതല്‍ കടുപ്പിച്ചത്. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഎം- സിപിഐ ഉഭയകക്ഷി ചർച്ചകള്‍ വരും ദിവസങ്ങളില്‍ നടക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതു കൊണ്ടു തന്നെ സർക്കാരിന് പിന്മാറാൻ കഴിയില്ല. ഇതിനെ ഒരു നയം മാറ്റം എന്ന നിലയില്‍ വ്യാഖ്യാനിക്കേണ്ടതില്ലെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിഎം ശ്രീ പദ്ധതി നയപരമായ സർക്കാരിന്റെ തീരുമാനമാണ്. ഇതുസംബന്ധിച്ച എല്ലാ ആശയക്കുഴപ്പവും പരിഹരിക്കാൻ ചർച്ചയുമായി മുന്നോട്ട് പോകാനാണ് സിപിഎമ്മിന്റെ തീരുമാനം. സിപിഐയുടെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള എതിർപ്പ് ഉണ്ടായിട്ടും പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം എടുത്തില്ല. മുഖ്യമന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
എം വി ഗോവിന്ദന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തില്‍ വരും ദിവസങ്ങളില്‍ സിപിഐയുമായി ചർച്ച നടത്താനാണ് യോഗത്തില്‍ തീരുമാനമായത്. ഈ മാസം 29ന് ശേഷം എൻഡിഎഫ് കണ്‍വീനർ സിപിഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെയുള്ളവരുമായി ചർച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.




