
തിരുവനന്തപുരം : കേന്ദ്രപദ്ധതിയായ പി.എം ശ്രീയില്‍ പെട്ട് ഇടതുമുന്നണിയിലുണ്ടായ പൊട്ടിത്തെറിയില്‍ സി.പി.ഐക്ക് പുറമേ സി.പി.എമ്മിനും ആഘാതം.
പദ്ധതിയെപ്പറ്റി മുന്നണിയില്‍ ആലോചന നടന്നിട്ടില്ലെന്നും രണ്ടാം കക്ഷിയായ സി.പി.ഐയെ കൂടി വിശ്വാസത്തിലെടുക്കാൻ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ലെന്നും പദ്ധതിയെ പറ്റി ചർച്ച ചെയ്യാമെന്ന് പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്നുമാണ് സി.പി.ഐ നേതാക്കളുടെ വിലയിരുത്തല്‍.
അതുകൊണ്ട് തന്നെ പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവരോട് കടുത്ത ഭാഷയില്‍ തന്നെ പ്രതികരിക്കണമെന്ന ആവശ്യമാണ് സി.പി.ഐക്കുള്ളില്‍ രൂപപ്പെട്ടിട്ടുള്ളത്.
തെറ്റായ നയസമീപനങ്ങളെ പിണറായി വിജയന്റെ മുഖത്ത് നോക്കി എതിർക്കണമെന്നും മുതിർന്ന നേതാക്കള്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറിയോട് ആവശ്യപ്പെട്ടതായുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെക്രട്ടറി ഇത് പറയാൻ തയ്യാറായില്ലെങ്കില്‍ തങ്ങള്‍ക്ക് ഇത് പറയേണ്ടി വരുമെന്നും ചില നേതാക്കള്‍ വ്യക്തമാക്കിയെന്നും പറയപ്പെടന്നു. അതുകൊണ്ട് തന്നെ വിഷയത്തില്‍ ഒരു ആഭ്യന്തര കലഹമാണ് സി.പി.ഐക്കുള്ളില്‍ രൂപപ്പെട്ടിട്ടുള്ളത്.
പല വിഷയങ്ങളിലും പാർട്ടിയെ അവമതിക്കുന്ന സമീപനമാണ് സി.പി.എമ്മില്‍ നിന്നും ഉണ്ടാകുന്നതെന്നാണ് നേതാക്കളുടെ പൊതുവേയുള്ള നിലപാട്. പി.എം ശ്രീ വിഷയത്തില്‍ ഏതറ്റം വരെയും പോകാൻ സി.പി.ഐ തയ്യാറാകണമെന്നും അതല്ലെങ്കില്‍ പാർട്ടിയുടെ അസ്തിത്വം തന്നെ ഇല്ലാതാകുമെന്നും ചിലർ വ്യക്തമാക്കുന്നു.
എം.ആർ അജിത് കുമാർ വിഷയം, തൃശ്ശൂരിലെ പൂരം കലക്കല്‍, പാലക്കാട്ടെ ബ്രൂവറി വിഷയം എന്നിവയില്‍ സി.പി.ഐയുടെ എതിർപ്പ് സി.പി.എം കാര്യമാക്കുന്നതേ ഇല്ലെന്നും ആരോപണമുണ്ട്.
ഇതിനിടെ സി.പി.എമ്മിലും പദ്ധതിയില്‍ ഒപ്പിട്ടത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. പാർട്ടി ദേശീയ ജനറല്‍ സെക്രട്ടറി എം.എ ബേബി സർക്കാരിന്റെ തീരുമാനം മുമ്പേ അറിഞ്ഞിരുന്നോ എന്ന കാര്യത്തിലും വ്യക്തതയില്ല.
വിഷയത്തില്‍ വേണ്ടത്ര കൂടിയാലോചന ഇല്ലാത്തതിലും ബേബിക്ക് അതൃപ്തിയുണ്ടെന്ന സൂചനകളാണ് പുറത്തേക്ക് വരുന്നത്. സി.പി.ഐക്ക് പുറമേത മുന്നണിയിലെ മറ്റൊരു ഘടകകക്ഷിയായ ആർ.ജെ.ഡിയും സി.പി.ഐക്ക് സമാനമായ വാദമുയർത്തി രംഗത്തുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുമ്പ് ഇടതുമുന്നണിയിലുണ്ടായ പൊട്ടിത്തെറി കേരള രാഷ്ട്രീയത്തിന്റെ ഗ്രാഫ് മാറ്റി വരയ്ക്കുമോ എന്നതും വരും ദിവസങ്ങളില്‍ അറിയാം.



